കാസർകോട്: ദേശീയപാതയ്ക്കരികിലെ നുള്ളിപ്പാടിയിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. കെട്ടിടത്തിലെ ലിഫ്റ്റിനായി എടുത്ത കുഴിയിലാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചയാൾ കർണാടക സ്വദേശിയാണെന്ന സംശയമാണ് പോലീസിന്.
മൃതദേഹത്തിന് സമീപം ലഭിച്ച ആധാർ കാർഡിൽ കെ.എൻ. മഞ്ചുനാഥ് (46), കർണാടക എന്ന വിലാസമാണുള്ളത്. എന്നാൽ ഇത് മരിച്ചയാളുടേതാണോ എന്നത് സ്ഥിരീകരിച്ചിട്ടില്ലെന്ന് കാസർകോട് ടൗൺ പോലീസ് അറിയിച്ചു. മൃതദേഹത്തിൽ പല ഭാഗങ്ങളിലും മർദനമേറ്റതിന്റെയും വലിച്ചിഴച്ചതിന്റെയും പാടുകളുണ്ടെന്ന് പോലീസ് അറിയിച്ചു. ശരീരത്തിൽ പല ഇടങ്ങളിലും രക്തസ്രാവത്തിന്റെ ലക്ഷണങ്ങളും കണ്ടിട്ടുണ്ട്.
സംഭവസ്ഥലത്തെത്തി ജില്ലാ പോലീസ് മേധാവി ബി.വി. വിജയ് ഭാരത് റെഡ്ഡിയുടെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥർ പരിശോധന നടത്തി. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. തുടർന്ന് മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
മൃതദേഹം കണ്ടെത്തിയ കെട്ടിടം സമീപകാലത്ത് സമൂഹവിരുദ്ധരുടെ താവളമായി ഉപയോഗിക്കുന്നുവെന്ന വിവരം കെട്ടിട ഉടമയുടെ മകനു ലഭിച്ചിരുന്നു. ഇവിടെ രാത്രികളിൽ ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നതായും വിവരം ലഭിച്ചതിനെ തുടർന്ന് അദ്ദേഹം ഇടയ്ക്കിടെ രാത്രിയിൽ എത്തി സ്ഥിതി പരിശോധിക്കാറുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം രാത്രി സ്ഥലത്തെത്തിയപ്പോഴാണ് കുഴിയിലായിരുന്ന മൃതദേഹം കണ്ടത്. ഉടൻ തന്നെ കാസർകോട് ടൗൺ പോലീസിനെ വിവരം അറിയിച്ചു. തുടർന്ന് ഇദ്ദേഹത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മരിച്ചയാളുടെ വ്യക്തിത്വം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.






