മൊറാദാബാദ്: ഉത്തർപ്രദേശിലെ മൊറാദാബാദിൽ സ്വന്തം ഇരട്ടസഹോദരിയെ അതിക്രൂരമായി കൊലപ്പെടുത്തിയ ശേഷം അമ്മയെയും വധിക്കാൻ ശ്രമിച്ച സംഭവത്തിൽ 25കാരനായ ഹാർദിക് പിടിയിലായി. ഇൻഷുറൻസ് കമ്പനി അസിസ്റ്റന്റ് മാനേജരായ നീലിമയുടെ മകനാണ് പ്രതിയായ ഹാർദിക്. സഹോദരി ഹിമശിഖയെ കൊലപ്പെടുത്തിയ ശേഷം അമ്മ ജോലി ചെയ്യുന്ന ഓഫീസിലെത്തി “അമ്മേ വീട്ടിലേക്ക് വരൂ, ഒരു സർപ്രൈസുണ്ട്” എന്ന് പറഞ്ഞാണ് ഹാർദിക് ഇവരെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. വീട്ടിലെത്തിയ നീലിമ കണ്ടത് രക്തത്തിൽ കുളിച്ചു കിടക്കുന്ന മകളെയാണ്. ഈ നടുക്കം മാറുന്നതിന് മുൻപേ ഹാർദിക് സ്വന്തം അമ്മയെയും ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നീലിമ നിലവിൽ ചികിത്സയിലാണ്.
ഗുഡ്ഗാവിലെ എഞ്ചിനീയർമാരായിരുന്ന ഹാർദിക്കും ഹിമശിഖയും ഇരട്ട സഹോദരങ്ങളാണ്. ഒന്നരവർഷം മുൻപ് ജോലി ഉപേക്ഷിച്ച ഹാർദിക്, സോഷ്യൽ മീഡിയയിലും മൊബൈലിലും അമിതമായി സമയം ചെലവഴിക്കുന്നത് വീട്ടിൽ നിരന്തരം തർക്കങ്ങൾക്ക് കാരണമായിരുന്നു. സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പൂനെ സ്വദേശനിയായ യുവതിയുമായുള്ള ഹാർദിക്കിന്റെ പ്രണയബന്ധത്തെ വീട്ടുകാർ എതിർക്കുകയും കരിയറിൽ ശ്രദ്ധിക്കാൻ ഉപദേശിക്കുകയും ചെയ്തിരുന്നു. ഇതേച്ചൊല്ലി മാർച്ച് ആറിന് സഹോദരങ്ങൾ തമ്മിലുണ്ടായ രൂക്ഷമായ വാഗ്വാദമാണ് കൊലപാതകത്തിൽ കലാശിച്ചത്.
അടുക്കളയിലെ കറി കത്തി ഉപയോഗിച്ച് ഹിമശിഖയെ 84 തവണയാണ് ഹാർദിക് കുത്തിപ്പരിക്കേൽപ്പിച്ചത്. സഹോദരിയുടെ മരണം ഉറപ്പാക്കിയ ശേഷമാണ് അമ്മയെ വിളിക്കാൻ ഹാർദിക് ഓഫീസിലേക്ക് പോയത്. സംഭവത്തിന് ശേഷം 24 മണിക്കൂറിനുള്ളിൽ തന്നെ പോലീസ് പ്രതിയെ പിടികൂടി. കരിയറിനെക്കുറിച്ചും പ്രണയബന്ധത്തെക്കുറിച്ചും വീട്ടുകാർ നൽകിയ നിരന്തരമായ ഉപദേശങ്ങൾ തന്നിൽ കടുത്ത പക ഉണ്ടാക്കിയെന്നാണ് ഹാർദിക് പോലീസിന് നൽകിയ മൊഴി.






