കോഴിക്കോട്: സിനിമയിൽ അഭിനയിക്കാൻ അവസരം നൽകാമെന്ന് വ്യാജേന പത്താം ക്ലാസ് വിദ്യാർഥിനിയുടെ നഗ്നഫോട്ടോകൾ ആവശ്യപ്പെട്ട യുവാവിനെ ബേപ്പൂർ പോലീസ് അറസ്റ്റ് ചെയ്തു. കാസർകോട് കാട്ടിപ്പളം നാരായണീയത്തിൽ ഷിബിൻ (29) ആണ് പോക്സോ നിയമപ്രകാരം അറസ്റ്റിലായത്.
ബേപ്പൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന വിദ്യാർഥിനിയുടെ ഫോണിലേക്ക് വിളിച്ച് താൻ സിനിമാ സംവിധായകനാണെന്ന് പരിചയപ്പെടുത്തിയ പ്രതി, സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് വാട്‌സാപ്പിലൂടെ തുടർച്ചയായി സന്ദേശങ്ങൾ അയച്ച് ശല്യപ്പെടുത്തുകയും, നഗ്നചിത്രങ്ങൾ ആവശ്യപ്പെടുകയുമായിരുന്നു. പെൺകുട്ടിയുടെ പരാതിയിൽ ബേപ്പൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതി കാസർകോട് സ്വദേശിയാണെന്ന് കണ്ടെത്തിയത്. ബേപ്പൂർ എസ്.ഐ. എം. അംഗജൻ, സി.പി.ഒ. സരുൺ, ഫറോക്ക് എ.സി.പി. ക്രൈം സ്ക്വാഡ് അംഗങ്ങളായ എ.എസ്.ഐ. അരുൺകുമാർ മാത്തറ, സീനിയർ സി.പി.ഒ. വിനോദ് എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.










