ആലപ്പുഴ: പ്രധാന ലഹരി വ്യാപാരിയായ യുവാവിനെ വൻ ലഹരി-പടക്ക ശേഖരവുമായി അറസ്റ്റ് ചെയ്തു. ഹരിപ്പാട് പള്ളിപ്പാട് തെക്കേതിലെ പുത്തൻത്തറ വീട്ടിൽ രഞ്ജിത്ത് ആണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിന്റെയും ഹരിപ്പാട് പോലീസിന്റെയും സംയുക്ത പരിശോധനയിൽ പിടിയിലായത്.
രഞ്ജിത്തിന്റെ വീട്ടിലെ മുറിയിൽ വിൽപ്പനക്കായി സൂക്ഷിച്ചിരുന്നത് 3.7 ഗ്രാം എം.ഡി.എം.എ, നിരോധിത പുകയില ഉൽപ്പന്നങ്ങൾ, ലൈസൻസില്ലാതെ സൂക്ഷിച്ച ലക്ഷങ്ങൾക്ക് വിലമതിക്കുന്ന ദീപാവലി പടക്കങ്ങൾ എന്നിവയാണ്. ജില്ലയിലെ ക്രിമിനൽ പശ്ചാത്തലമുള്ള പ്രതികളുടെ ലഹരി വ്യാപാരത്തെക്കുറിച്ച് പൊലീസ് മാസങ്ങളായി നടത്തിയ നിരീക്ഷണത്തിന്റെ ഫലമായാണ് അറസ്റ്റ്.
നർക്കോട്ടിക് സെൽ ഡിവൈഎസ്.പി. ബി. പങ്കജാക്ഷന്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും, കായംകുളം ഡിവൈഎസ്.പി. ബിനുകുമാർ ടി.യുടെ നേതൃത്വത്തിൽ സിഐ മുഹമ്മദ് ഷാഫി, എസ്ഐ ജോബിൻ എന്നിവർ ഉൾപ്പെട്ട പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
എൻഡിപിഎസ് കേസുകളിലും പ്രതിയായ രഞ്ജിത്ത് എളുപ്പത്തിൽ പണം സമ്പാദിക്കാനായി നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിവന്നതാണ്. പിടിച്ചെടുത്ത പടക്കങ്ങൾ ദീപാവലി വിപണിയിൽ ലക്ഷങ്ങൾ വിലവരുമെന്നാണ് അധികൃതർ അറിയിച്ചത്.






