ചെന്നൈ: ടി20 ലോകകപ്പിലെ ജീവൻമരണപ്പോരാട്ടത്തിൽ സിംബാബ്വെയെ 72 റൺസിന് തകർത്ത ഇന്ത്യ സെമി ഫൈനൽ പ്രതീക്ഷകൾ സജീവമാക്കി. ഇന്ത്യ ഉയർത്തിയ 257 റൺസ് വിജയലക്ഷ്യത്തിന് മുന്നിൽ ഓപ്പണർ റയാൻ ബെന്നറ്റ് വെടിക്കെട്ട് അർധസെഞ്ചുറിയുമായി പൊരുതി നോക്കിയെങ്കിലും 72 റൺസകലെ സിംബാബ്വെ അടിതെറ്റി വീണു. ഇങ്ങനെ ജയിച്ചിട്ടും ഇന്ത്യക്ക് വെസ്റ്റിൻഡീസിന്റെ റൺറേറ്റ് മറികടക്കാനായില്ല എന്നതാണ് തിരിച്ചടി. 108 റൺസിന് മുകളിലുള്ള ജയം നേടിയിരുന്നെങ്കിൽ ഇന്ത്യക്ക് വെസ്റ്റ് ഇൻഡീസിൻറെ നെറ്റ് റൺറേറ്റ് മറികടക്കാനാവുമായിരുന്നു. സിംബാബ്വെ ടോട്ടൽ 148 റൺസിൽ ഒതുക്കിയിരുന്നെങ്കിൽ ഇന്ത്യക്ക് നെറ്റ് റൺറേറ്റിൽ വിൻഡീസിനെ മറികടക്കാനാവുമായിരുന്നു. എന്നാൽ ദുബെയുടെ ഓവറുകളിൽ തകർത്തടിച്ച റിയാൻ ബെന്നറ്റ് സിംബാബ്വെ സ്കോർ 184 റൺസിലെത്തിച്ചതോടെ വിൻഡീസിനെ നെറ്റ് റൺറേറ്റിൽ മറികടക്കാനുളള അവസരം ഇന്ത്യ നഷ്ടമാക്കി.






