വാളയാർ: വാളയാർ പീഡന കേസിലെ പ്രായപൂർത്തിയാകാത്ത പ്രതിയെ മുതിർന്നയാളായി കണ്ട് വിചാരണ ചെയ്യണമെന്ന് സിബിഐ. ഇതിനായി കേസ് പോക്സോ സ്‌പെഷ്യൽ കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സിബിഐ ജുവനൈൽ ജസ്റ്റിസ് ബോർഡിനെ സമീപിച്ചു.
സഹോദരിമാരായ പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച സമയത്ത് പ്രതിക്ക് പ്രായപൂർത്തിയായിട്ടില്ലായിരുന്നു. എന്നാൽ മറ്റൊരു പീഡന കേസിൽ പ്രതിയെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പാലക്കാട്ടെ വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്ന 60 വയസ്സുള്ള സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് മെയ് 31 നാണ് വാളയാർ പോലീസ് അറസ്റ്റ് ചെയ്തത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതായി കൂടുതൽ അന്വേഷണത്തിൽ തെളിഞ്ഞതിനാൽ, ഇത്തരമൊരു കുറ്റകൃത്യം ചെയ്യാനുള്ള പ്രതിയുടെ മാനസികവും ശാരീരികവുമായ അവസ്ഥ സംബന്ധിച്ച് പ്രിലിമിനറി അസസെസ്മെന്റ് നടത്താനാണ് സിബിഐ ശ്രമിക്കുന്നത്. ഇരകളായ പെൺകുട്ടികളുടെ, അമ്മയുടെ ബന്ധുവിന്റെ മകനാണ് പ്രതി. ഈ കേസിൽ ജാമ്യത്തിലിറങ്ങിയപ്പോഴായിരുന്നു വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. നിലവിൽ പ്രതി ജുഡീഷ്യൽ കസ്റ്റഡിയിലാണ്.






