തിരുവനന്തപുരം: തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിൽ ജീവനക്കാരി ജാതി അധിക്ഷേപം നേരിട്ടെന്ന് പരാതി. സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന് നേതാവ് സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് പ്രേമാനന്ദിനെതിരെയാണ് ജീവനക്കാരി പരാതി നൽകിയിരിക്കുന്നത്. സ്ഥലം മാറി പോയപ്പോൾ ഓഫീസിൽ ശുദ്ധികലശം നടത്തണമെന്ന് പ്രേമാനന്ദൻ ആവശ്യപ്പെട്ടുവെന്ന് ഉദ്യോഗസ്ഥ പരാതിയിൽ പറയുന്നു.
സെക്രട്ടറിയേറ്റിലെ ജീവനക്കാരിയായിരുന്ന പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ട യുവതിയെ സ്ഥലം മാറ്റിയിരുന്നു. പിന്നാലെ ഇവര്‍ ഉപയോഗിച്ച മേശയും കസേരയും ഇയാള്‍ മാറ്റി. ജീവനക്കാരി മാറിയതോടെ ശുദ്ധികലശം നടത്തിയെന്നും പ്രഖ്യാപിച്ചു. ജീവനക്കാരി മറന്നുവെച്ച ബാഗ് എടുക്കാന്‍ ചെന്നപ്പോഴാണ് പ്രേമാനന്ദ് യുവതിയെ അപമാനിച്ചത്.
സംഭവത്തില്‍ ഓഫീസ് അറ്റന്‍ഡര്‍ എസ്സി- എസ്ടി കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. മെയ് 30ന് ആണ് പരാതി നല്‍കിയത്. 20 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് കമ്മീഷന്റെ നിര്‍ദേശം. കമ്മീഷന്റെ കത്തിന്റെ പകര്‍പ്പ് റിപ്പോര്‍ട്ടറിന് ലഭിച്ചു. കമ്മീഷന് കന്റോണ്‍മെന്റ് പോലീസിനും കത്ത് നല്‍കിയിട്ടുണ്ട്.






