ലഖ്നൗ: ഉത്തർപ്രദേശിലെ ബഹ്‌റൈച്ച് ജില്ലയിൽ മുതലയുടെ ആക്രമണത്തിൽ 12 വയസ്സുകാരൻ മരിച്ചു. ഉത്തർപ്രദേശിലെ ബഹ്‌റൈച്ച് ജില്ലയിലാണ് 12 വയസ്സുകാരൻ മുതലയുടെ കടിയേറ്റ് ദാരുണമായി കൊല്ലപ്പെട്ടത്.
അമ്മാവനൊപ്പം നദിക്കരയിൽ എത്തിയ കുട്ടിയെ അപ്രതീക്ഷിതമായി എത്തിയ മുതല ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ കാലിൽ കടിച്ചുപിടിച്ച മുതല കുട്ടിയെ വെള്ളത്തിലേക്ക് വലിച്ചിഴക്കുകയായിരുന്നു.
സംഭവം കണ്ട് കുട്ടിയെ രക്ഷിക്കാൻ അമ്മാവൻ നദിയിലേക്ക് ചാടിയെങ്കിലും മുതലയുടെ പിടിയിൽ നിന്ന് കുട്ടിയെ രക്ഷിക്കാനായില്ല. തുടർന്ന് നാട്ടുകാരെ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.
നാട്ടുകാരുടെ സഹായത്തോടെ മണിക്കൂറുകളോളം നടത്തിയ തിരച്ചിലിനൊടുവിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി.
സംഭവത്തെ തുടർന്ന് പ്രദേശത്ത് മുതലകളുടെ ശല്യം വീണ്ടും ചർച്ചയാവുകയാണ്. ഈ മേഖലയിലെ നദീതീരങ്ങളിൽ സുരക്ഷാ നടപടികൾ ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
അതേസമയം, സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതായി റിപ്പോർട്ടുകളുണ്ടെങ്കിലും അവയുടെ ആധികാരികത അധികൃതർ സ്ഥിരീകരിച്ചിട്ടില്ല.











