കൊച്ചി: സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്കെതിരെ ഗുരുതര വിമർശനങ്ങളുമായി അമിക്കസ് ക്യൂറി റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചു. പദ്ധതി പ്രദേശത്തെ അപകടസാധ്യത ഒഴിവാക്കാൻ മണ്ണ് നീക്കം ചെയ്യണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അഞ്ച് തവണ ആവശ്യപ്പെട്ടിട്ടും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ആവശ്യമായ നടപടി സ്വീകരിച്ചില്ലെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ.
ഉത്തരവാദിത്തത്തിൽ നിന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഒഴിഞ്ഞുമാറിയെന്നും ദുരന്തനിവാരണ നിയമപ്രകാരം നിർവഹിക്കേണ്ട ചുമതലകളിൽ നിയമപരമായ വീഴ്ച സംഭവിച്ചെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
പരിസ്ഥിതി അനുമതി ലഭിച്ചിട്ടുണ്ടെന്ന കാരണത്താൽ വിഷയത്തിൽ ഇടപെടാതെ ഫയൽ മടക്കിയതായും, ദുരന്തസാധ്യതയുള്ള നിർമാണ പ്രവർത്തനങ്ങൾ പരിശോധിക്കാനുള്ള അധികാരം ഉണ്ടായിട്ടും കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അത് വിനിയോഗിച്ചില്ലെന്നും അമിക്കസ് ക്യൂറി വ്യക്തമാക്കി. സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നിലപാട് ദുരന്തനിവാരണ നിയമത്തിന് വിരുദ്ധമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
കരാർ കമ്പനിക്കും പൊതുമരാമത്ത് വകുപ്പിനും ഗുരുതര വീഴ്ച സംഭവിച്ചതായും റിപ്പോർട്ടിൽ പരാമർശിക്കുന്നു. പൊതുമരാമത്ത് വകുപ്പുമായി നടത്തിയ കരാർ പ്രകാരം മണ്ണ് നീക്കം ചെയ്യേണ്ട സ്ഥലം വ്യക്തമായി നിർദേശിച്ചിരുന്നെങ്കിലും കരാർ കമ്പനിയായ ദിലീപ് ബിൽഡ്കോൺ അത് പാലിച്ചില്ലെന്നാണ് കണ്ടെത്തൽ.
പദ്ധതി നിർവഹണം നിയമാനുസൃതമായിരുന്നോയെന്ന് പൊതുമരാമത്ത് വകുപ്പ് പരിശോധിച്ചില്ലെന്നും തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിലും ഗുരുതരമായ വീഴ്ച ഉണ്ടായെന്നും അമിക്കസ് ക്യൂറി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.


