കൊച്ചി: ഒരേ ചടങ്ങിൽ പങ്കെടുത്തിട്ടും മുഖ്യമന്ത്രി വി.ഡി. സതീശൻ തന്നെ ഗൗനിക്കാതെ മടങ്ങിയ സംഭവത്തിൽ പ്രതികരിച്ച് കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ. തെറ്റ് ചൂണ്ടിക്കാട്ടിയത് മാത്രമാണ് താൻ ചെയ്തതെന്നും കെ.എസ്.യു പ്രവർത്തകരുടെ ചോരയും നീരുമാണ് ഈ സർക്കാരെന്നും അദ്ദേഹം പറഞ്ഞു.
താൻ പഠിച്ച രാഷ്ട്രീയം മുതിർന്നവരെ കാണുമ്പോൾ ചിരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതാണെന്ന് അലോഷ്യസ് പറഞ്ഞു. മുഖ്യമന്ത്രി തിരിച്ചുചിരിക്കാതിരുന്നതിന് മറുപടി പറയാനില്ലെന്നും പ്രവർത്തകരുടെ വികാരം ഉൾക്കൊള്ളുന്നതാണ് തന്റെ രാഷ്ട്രീയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തെറ്റ് ചൂണ്ടിക്കാട്ടിയതിൽ നിന്ന് പിന്നോട്ടില്ലെന്നും അതുതന്നെ തുടരുമെന്നും അലോഷ്യസ് വ്യക്തമാക്കി. വിഷയത്തെ വിമർശനമായി കാണേണ്ടതില്ലെന്നും മുഖ്യമന്ത്രിയെ കാണാൻ കഴിയാതിരുന്നത് തെറ്റായി കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇനിയും മുഖ്യമന്ത്രിയെ കാണാൻ ശ്രമിക്കുമെന്നും സർക്കാർ പ്ലീഡറുമായി വിഷയത്തിൽ ആശങ്കകൾ പങ്കുവെക്കുമെന്നും അദ്ദേഹം അറിയിച്ചു.
മുഖ്യമന്ത്രിയും കെ.എസ്.യുവും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ തുടരുന്നതിനിടെയാണ് കൊച്ചിയിലെ എസ്.എച്ച് കോളേജിൽ നടന്ന ചടങ്ങിൽ ഇരുവരും പങ്കെടുത്തത്. വേദിയിൽ പ്രസംഗം പൂർത്തിയാക്കിയ ശേഷം മുഖ്യമന്ത്രി മടങ്ങുമ്പോൾ അലോഷ്യസ് സേവ്യർ കാത്തുനിന്നിരുന്നെങ്കിലും അദ്ദേഹത്തെ കാണാതെ മടങ്ങിയെന്നാണ് റിപ്പോർട്ട്. മുഖ്യമന്ത്രിയായതിന് ശേഷം വി.ഡി. സതീശൻ ആദ്യമായാണ് കോളേജിൽ എത്തിയത്.











