പാലക്കാട്: പാലക്കാട് മേപ്പറമ്പ് ജംഗ്ഷനിൽ വഴിയരികിൽ ഉപേക്ഷിച്ച സിറിഞ്ചുകൾ കുത്തിക്കയറി 13കാരന് പരിക്ക്. കാലിന് പരിക്കേറ്റ കുട്ടിയെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി.
സംഭവസ്ഥലത്ത് സിറിഞ്ചുകൾ എങ്ങനെ എത്തി എന്നതിൽ വ്യക്തതയില്ല. ഇതുമായി ബന്ധപ്പെട്ട് പൊലീസ്-ആരോഗ്യവകുപ്പ് സംയുക്ത അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നതോടൊപ്പം സമീപത്തെ ആശുപത്രികളും ക്ലിനിക്കുകളും കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട സംഘം ഉപേക്ഷിച്ച സിറിഞ്ചുകളാകാമെന്നാണ് പ്രാഥമിക നിഗമനം.
അതേസമയം, കുട്ടിക്ക് ആറുമാസത്തേക്ക് നിരീക്ഷണം ആവശ്യമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചതായി പിതാവ് പറഞ്ഞു. ആദ്യഘട്ടത്തിൽ തന്നെ ഒൻപത് പരിശോധനകൾ നടത്തിയെങ്കിലും രക്തപരിശോധനയിൽ അസാധാരണത കണ്ടെത്തിയിട്ടില്ല. എന്നിരുന്നാലും മകന്റെ ഭാവിയെക്കുറിച്ച് വലിയ ആശങ്കയുണ്ടെന്ന് പിതാവ് പറഞ്ഞു.
സംഭവം നടന്നിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും വഴിയരികിലെ സിറിഞ്ചുകൾ നീക്കം ചെയ്തിട്ടില്ലെന്നും പരാതി നൽകിയിട്ടും നടപടിയില്ലെന്നും രക്ഷിതാവ് ആരോപിച്ചു. ഇത്തരത്തിലുള്ള അപകടങ്ങൾ വീണ്ടും ഉണ്ടാകാതിരിക്കാൻ ബന്ധപ്പെട്ട അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.






