വയനാട്: കോട്ടത്തറ വൈപ്പടിയിൽ വയോധികയെ കൊലപ്പെടുത്തിയ സംഭവത്തിൽ പതിനാറുകാരനെ പോലീസ് പിടികൂടി. കുട്ടിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുൻപിൽ ഹാജരാക്കി. പണം നൽകാത്തതിലുള്ള വിരോധമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്. വയോധികയെ ക്രൂരമായി മർദിച്ച ശേഷം വീട്ടിലെ കിടപ്പുമുറിയിൽ വച്ച് കഴുത്തിൽ വള്ളി ചുറ്റിയാണ് കൊലപ്പെടുത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
മോഷണം, സ്ത്രീകളെ ഉപദ്രവിക്കൽ, പണം ആവശ്യപ്പെട്ട് ശല്യം ചെയ്യൽ തുടങ്ങിയ കേസുകളിൽ കുട്ടിക്കെതിരെ മുമ്പും പരാതികൾ ലഭിച്ചിരുന്നുവെന്നും പോലീസ് അറിയിച്ചു. 2025 ഫെബ്രുവരിയിലും 2026 ജനുവരിയിലും കുട്ടിക്കെതിരെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
മേയ് 24-നാണ് കോട്ടത്തറ വൈപ്പടിയിൽ തനിച്ച് താമസിച്ചിരുന്ന 85 വയസ്സുള്ള പാത്തുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടത്തിൽ കഴുത്ത്, വാരിയെല്ലുകൾ ഉൾപ്പെടെ നിരവധി ഭാഗങ്ങളിൽ പരിക്കുകളും പൊട്ടലുകളും കണ്ടെത്തിയതോടെ സംഭവം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു.
കേസ് ആദ്യം സൂചനകളില്ലാതെ മുന്നേറിയിരുന്നെങ്കിലും ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണസംഘത്തിന്റെ ശാസ്ത്രീയ പരിശോധനയിലൂടെ പ്രതിയെ കണ്ടെത്തുകയായിരുന്നു.






