മുംബൈ: താനെ റെയിൽവേ സ്റ്റേഷനു സമീപം സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. 18കാരനായ വിശാൽ പടേക്കറാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മറ്റൊരു സുഹൃത്തിനും ഗുരുതരമായി പരിക്കേറ്റു.
മെയ് 5ന് രാത്രി ക്രീക്ക് പാലത്തിന് സമീപമാണ് സംഭവം നടന്നത്. സംഘത്തിലുണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത ഒരാളാണ് കത്തി ഉപയോഗിച്ച് ആക്രമണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. വഴക്ക് തടയാൻ ശ്രമിക്കുന്നതിനിടെയാണ് വിശാലിന് കുത്തേറ്റത്. തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ച വിശാൽ സമീപത്തെ വേലിയിലേക്ക് വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആക്രമണത്തിൽ പരിക്കേറ്റ 16കാരൻ കൽവയിലെ ഛത്രപതി ശിവാജി മഹാരാജ് ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്കേറ്റ കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ താനെ റെയിൽവേ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ആക്രമണം നടത്തിയ പ്രായപൂർത്തിയാകാത്ത ആളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.






