കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാഷ്ട്രീയ കേരളത്തിലെ പ്രധാന ഹോട് ടോപിക്കുകളിലൊന്നാണ് അമ്പലപ്പുഴ എംഎൽഎ ജി സുധാകരനും സിപിഎമ്മും തമ്മിൽ നടക്കുന്ന വാഗ്വാദങ്ങൾ. തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് തുടങ്ങിയ ഈ രാഷ്ട്രീയ നാടകങ്ങളുടെ ബാക്കി തന്നെയാണ് ഇപ്പോൾ അരങ്ങേറുന്നതും. പലപ്പോഴും അതിർ വരമ്പുകൾ ഭേദിക്കുന്ന സുധാകരൻ എംഎൽഎ യുഡിഎഫിനും തലവേദനയാകുന്ന നിലയെത്താറുണ്ട്.
പൊതിച്ചോർ വിതരണവുമായി ബന്ധപ്പെട്ട പരാമർശങ്ങളോടെയാണ് സുധാകരൻ-സിപിഎം പോരിന്റെ പുതിയ അധ്യായത്തിന് തുടക്കമാകുന്നതെന്ന് വേണമെങ്കിൽ പറയാം. മെഡിക്കൽ കോളേജുകളിൽ പൊതിച്ചോർ വിതരണത്തിന് ഒരു രാഷ്ട്രീയ പാർട്ടിയേയും അനുവദിക്കരുതെന്നും അവരെ കോമ്പൗണ്ടുകളിലേക്ക് പോലും കടത്തരുതെന്നുമായിരുന്നു ജി സുധാകരൻ പറഞ്ഞത്. ഇതിനെതിരെ കനത്ത പ്രതിഷേധമാണ് ഇടതുപക്ഷത്ത് നിന്ന് ഉയർന്നത്. പൊതിച്ചോർ വിതരണത്തിൽ മുൻപന്തിയിലുള്ളത് ഡിവൈഎഫ്ഐ ആണെങ്കിലും എല്ലാ രാഷ്ട്രീയ പാർട്ടികളുടേയും യുവജന വിഭാഗങ്ങൾ ഇത്തരം ആതുരസേവന രംഗത്ത് മുൻപന്തിയിലുണ്ട്. ഇവരുടെ മനോവീര്യം തകർക്കുന്ന ഇത്തരം പ്രസ്താവനയെ ഭരണപക്ഷവും അനുകൂലിച്ച് രംഗത്ത് വന്നില്ല എന്നുള്ളത് അദ്ദേഹം പറഞ്ഞതിലെ പൊള്ളത്തരത്തിന്റെ കാഠിന്യം തുറന്നുകാണിക്കുന്നതാണ്.
എച്ച് സലാമാണ് സുധാകരന്റെ പ്രധാന ശത്രു. തിരഞ്ഞെടുപ്പിൽ മൽസരിക്കുമ്പോ സുധാകരൻ സ്വന്തം നിലയ്ക്ക് പിരിച്ച ലക്ഷങ്ങളുടെ കണക്ക് പുറത്തു വിടണമെന്ന സലാമിന്റെ വെല്ലുവിളികൾക്ക് കാലമിത്രയായിട്ടും കൃത്യമായൊരു മറുപടി സുധാകരൻ കൊടുത്ത് കണ്ടിട്ടില്ല. രാത്രി പത്തര കഴിഞ്ഞാൽ സുധാകരൻ വിളിയ്ക്കുന്ന കോളിൻ്റെ ടോണും ലാസ്യഭാവവും ഞങ്ങൾക്കറിയാമെന്നും ഇതൊന്നും ഞങ്ങളെ കൊണ്ട് പറയിക്കരുതെന്നും വരെ സലാം പറഞ്ഞുവെച്ചിട്ടുണ്ട്. പൊതിച്ചോറ് പരാമർശം എല്ലാ കോണുകളിൽ നിന്നും വിമർശനം ഏറ്റുവാങ്ങിയപ്പോൾ മലക്കംമറിയുന്ന സുധാകരനേയും നമ്മൾ കണ്ടു. പൊതിച്ചോറ് വിതരണത്തിനെതിരെ സംസാരിച്ചിട്ടില്ലെന്നും ഡി.വൈ.എഫ്.ഐ പണം പിരിക്കുന്നതിനെയാണ് വിമർശിച്ചതെന്നുമായിരുന്നു ആ തിരുത്തൽ. ചോറും കഞ്ഞിയും കൊടുത്ത് മെഡിക്കൽ കോളജ് ആശുപത്രികളിൽ സംഘടനകൾ കൊടി കെട്ടുന്നു. മെഡിക്കൽ കോളജ് ആശുപത്രി കോമ്പൗണ്ടുകളിൽ രാഷ്ട്രീയ പാർട്ടികളോ മറ്റു സംഘടനകളോ ഭക്ഷണം വിതരണം ചെയ്യേണ്ടതില്ല എന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്.
പൊതുവേദികളിൽ നേതാക്കൾക്കെതിരേ നിരന്തരം ആക്ഷേപമുന്നയിക്കുന്ന ജി. സുധാകരൻ എം.എൽ.എ.യെ നേരിടാൻ തന്നെയാണ് സി.പി.എം തീരുമാനം. വെള്ളിയാഴ്ച നീർക്കുന്നം സ്കൂളിലുണ്ടായ സംഭവവും ശനിയാഴ്ച എം.എൽ.എ. ഓഫീസിലേക്കു നടത്തിയ പ്രകടനത്തിനുശേഷം നേതാക്കളുടെ പ്രസംഗവും ഇത് വ്യക്തമാക്കുന്നതാണ്. ജി. സുധാകരൻ, എം.എൽ.എ. എന്ന നിലയിൽ പ്രവർത്തിക്കാതെ ഔദ്യോഗികവേദിയിൽ മാന്യതയില്ലാത്ത അനാവശ്യ കാര്യങ്ങൾ പറഞ്ഞാൽ അതേ വേദിയിൽ പാർട്ടിക്കാർ മൈക്കു പിടിച്ചെടുത്ത് മറുപടി പറയുമെന്ന് സലാം മുന്നറിയിപ്പ് നൽകുന്നുണ്ട്. മാത്രമല്ല, പഞ്ചായത്തിന്റെ ചടങ്ങുകളിൽ നേതാക്കളെ അപമാനിക്കുന്നവിധം പ്രസംഗിച്ചാൽ പ്രസിഡന്റുമാർ മൈക്ക് ഓഫ് ചെയ്യാനും മടിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.
പാർട്ടിബന്ധം ഉപേക്ഷിച്ചതു മുതൽ സുധാകരൻ സി.പി.എം. നേതാക്കൾക്കെതിരേ നിരന്തരം ആക്ഷേപങ്ങൾ ഉയർത്തുകയാണ്. നിയമസഭയിലും ഇതാവർത്തിച്ചു. അടുത്തിടെ പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ കടുത്ത പരാമർശങ്ങളാണ് നടത്തിയത്. ഇതിനെല്ലാം പ്രസ്താവനകളിലൂടെയും സാമൂഹികമാധ്യമ കുറിപ്പുകളിലൂടെയുമാണ് പാർട്ടി പ്രതിരോധിച്ചിരുന്നത്. ഇതിനെയെല്ലാം വെല്ലുവിളിച്ച് സുധാകരൻ മുന്നേറിയപ്പോൾ പാർട്ടി അക്ഷരാർഥത്തിൽ പ്രതിരോധത്തിലാവുകയായിരുന്നു.
ജി സുധാകരന്റെ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ പ്രകടനത്തിന് ശേഷം സംസാരിച്ച സി പി എം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ നാസർ, സുധാകരനെതിരെ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. കള്ളക്കേസെടുക്കുന്ന പൊലീസുകാരെ കൈകാര്യം ചെയ്യുമെന്ന് മുന്നറിയിപ്പ് നൽകിയ നാസർ, സുധാകരനെതിരെ രൂക്ഷവിമർശനമാണ് അഴിച്ചുവിട്ടത്. തങ്ങളുടെ ക്ഷമിക്ക് പരിധിയുണ്ടെന്നും ഇതുപോലെയുള്ള പണികൾ അവസാനിപ്പിച്ചില്ലെങ്കിൽ സുധാകരനെ ജനങ്ങൾ തന്നെ കൈകാര്യം ചെയ്യുന്ന സ്ഥിതിയുണ്ടാകുമെന്നും ജില്ലാ സെക്രട്ടറി തുറന്നടിച്ചു.
പിന്നാലെ ഇതിന് മറുപടിയുമായി വീണ്ടും സുധാകരൻ രംഗത്ത് വന്നു. നാസർ ജനങ്ങളിൽ നിന്ന് നൂറുശതമാനവും ഒറ്റപ്പെട്ട നേതാവാണെന്നും, തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടികളുടെ വ്യാപ്തിയും കാരണങ്ങളും തിരിച്ചറിയാനുള്ള ബൗദ്ധികമായ കഴിവോ കായികക്ഷമതയോ നിലവിലെ ജില്ലാ നേതൃത്വത്തിന് ഇല്ലെന്നും അദ്ദേഹം തുറന്നടിച്ചു. പൊളിറ്റിക്കൽ ക്രിമിനലുകൾ പാർട്ടി നേതൃത്വം കയ്യടക്കിയത് കൊണ്ടാണ് താൻ സജീവ പ്രവർത്തനങ്ങളിൽ നിന്ന് പിന്നോട്ട് പോയതെന്നും ജി. സുധാകരൻ പറയുന്നു.
സിപിഎമ്മിനെതിരെയുള്ള വിമർശനം ദിവസം ഒന്ന് എന്ന രീതിയിലാണ് അദ്ദേഹം നടപ്പാക്കുന്നത്. അതിൽ പുതിയതാണ് സിപിഎം നേതാക്കള്‍ വയോജന പാഠശാലയില്‍ പോയി പഠിക്കണം എന്ന ഉപദേശം. ആദ്യം പ്രായമായവര്‍ക്കുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പോയി സിപിഎം നേതാക്കള്‍ പഠിക്ക്. ജനങ്ങളോട് മര്യാദയ്ക്ക് പെരുമാറുന്നത് എങ്ങനെയെന്ന് മനസ്സിലാക്കണമെന്ന് സുധാകരന്‍ പറഞ്ഞു. ആലപ്പുഴ റെസിഡന്റ് അസോസിയേഷന്‍ യോഗത്തിലായിരുന്നു സുധാകരന്റെ വിമര്‍ശനം.
എന്തായാലും ഈ ഭീഷണി കൊണ്ട് തങ്ങളുടെ പ്രവർത്തനം നിർത്താൻ ഡിവൈഎഫ്ഐയോ യൂത്ത് കോൺഗ്രസോ സേവാഭാരതിയോ തയ്യാറായിട്ടില്ല. വിശന്ന വയറുമായി ഭക്ഷണപ്പൊതി കാത്തിരിക്കുന്ന ആയിരങ്ങൾക്ക് അറിയില്ലല്ലോ പുറത്ത് നടക്കുന്ന ഈ നാടകങ്ങൾ. സേവാഭാരതിയും ഡി.വൈ.എഫ്.ഐ.യും സി.എച്ച്. സെന്ററുമാണ് മുടങ്ങാതെ ആശുപത്രിയിലെത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണമെത്തിക്കുന്നത്. നിത്യേന മൂവായിരത്തിനടുത്ത് ആളുകൾക്ക് ഇവർ ഭക്ഷണം നൽകുന്നുണ്ട്. കിടത്തിച്ചികിത്സ തേടുന്ന രോഗികളും കൂട്ടിരിപ്പുകാരുമായി മൂവായിരത്തിനു മുകളിൽ ആളുകൾ പതിവായി ആശുപത്രിയിലുണ്ടാകും. നിത്യേന രണ്ടായിരത്തിനും മൂവായിരത്തിനുമിടയിലാളുകളാണ് ഒ.പി. പരിശോധനയ്ക്കെത്തുന്നത്. ഒരുനേരത്തെ ഭക്ഷണത്തിനായി സമീപസ്ഥലങ്ങളിലെ നിർധനരായ ആളുകളും വിതരണസമയത്ത് ആശുപത്രിയിലെത്താറുണ്ട്.
2008-ൽ തുടങ്ങിയ സേവാഭാരതിയുടെ കഞ്ഞിവിതരണം 19-ാം വർഷത്തിലേക്കു കടക്കുകയാണ്. നിത്യേന രണ്ടായിരത്തിനും മൂവായിരത്തിനുമിടയിൽ ആളുകൾക്ക് കഴിഞ്ഞ 10 വർഷണായി ഡിവൈഎഫ്ഐ പൊതിച്ചോർ നൽകുന്നു. മേഖലയിലെ വീടുകളിൽ നിന്നാണ് ഇത് ശേഖരിക്കുന്നത്. മുസ്‌ലിം ലീഗിനു കീഴിലുള്ള സി.എച്ച്. സെന്റർ 15 കൊല്ലമായി വൈകുന്നേരം 400 പേർക്ക് ചപ്പാത്തിയും കറിയും നൽകുന്നു. ഇവരെല്ലാം ഇത് തുടരാൻ തന്നെയുള്ള തീരുമാനത്തിലാണ്. നോമ്പുകാലത്ത് നോമ്പുതുറ വിഭവങ്ങളും പെരുന്നാളിനെത്തുന്ന മുഴുവൻപേർക്കും ബിരിയാണിയും നൽകുന്നുണ്ട്. സർക്കാർ ഭക്ഷണം നൽകുന്നത് രോഗികകൾക്ക് മാത്രമാണ്. മെഡിക്കൽ കോളേജുകളിലെ രോഗികളെന്ന് പറഞ്ഞാൽ പലരും മാസങ്ങളോളം ഇവിടെ കിടക്കുന്നവരുമാണ്. കൂട്ടിരിപ്പുകാരുടെ അവസ്ഥയും മോശമായിരിക്കും. ഇവരുടെയെല്ലാം വയർ നിറയുന്നത് ഇങ്ങനെ ലഭിക്കുന്ന ഭക്ഷണം കഴിച്ചിട്ട് തന്നെയാണ്. അതറിയാൻ രണ്ട് ദിവസം സംസ്ഥാനത്തെ ഏതെങ്കിലും മെഡിക്കൽ കോളേജിന് മുന്നിൽ പോയി ഇരുന്നാൽ മാത്രം മതിയാകും.


