കൊച്ചി: കൊല്ലങ്കോട് 11 വയസുകാരിയുടെ ദുരൂഹമരണക്കേസിൽ അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥയായിരുന്ന മുൻ ഐ.പി.എസ്. ഉദ്യോഗസ്ഥ ആർ. ശ്രീലേഖയ്ക്കെതിരെ ഗുരുതര ആരോപണവുമായി പെൺകുട്ടിയുടെ അമ്മാവൻ. അന്വേഷണത്തിനിടെ പെൺകുട്ടിയുടെ അമ്മയോട് മോശമായി പെരുമാറിയതാണ് അവരുടെ മാനസികനില വഷളാകാനും പിന്നീട് ആത്മഹത്യയിലേക്ക് നയിക്കാനുമിടയായതെന്നാണ് ആരോപണം.
2010-ൽ ഭർത്താവുമായുള്ള കുടുംബപ്രശ്നങ്ങളെ തുടർന്ന് രണ്ട് മക്കളുമായി സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്തിയ സഹോദരി അന്നുതന്നെ മാനസികവും ശാരീരികവുമായി ഏറെ തളർന്ന അവസ്ഥയിലായിരുന്നുവെന്ന് അമ്മാവൻ പറഞ്ഞു. പിന്നീട് മകളുടെ മരണത്തോടെ അവരുടെ മാനസികാവസ്ഥ കൂടുതൽ മോശമായതായും അദ്ദേഹം വ്യക്തമാക്കി.
കേസന്വേഷണത്തിന്റെ ഭാഗമായി കൊല്ലങ്കോട് മുതൽ പാലക്കാട്, തൃശൂർ, എറണാകുളം, തിരുവനന്തപുരം, മലപ്പുറം എന്നിവിടങ്ങളിലെ പൊലീസ് സ്റ്റേഷനുകളിലേക്ക് പലതവണ ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എറണാകുളത്ത് നടന്ന ചോദ്യം ചെയ്യലിനിടെയാണ് സഹോദരി ഏറ്റവും കൂടുതൽ മാനസികമായി തകർന്നതെന്നും, അന്ന് അന്വേഷണത്തിന് നേതൃത്വം നൽകിയിരുന്ന ആർ. ശ്രീലേഖ മകളെ കൊലപ്പെടുത്തിയതിൽ അമ്മയ്ക്കും പങ്കുണ്ടെന്ന തരത്തിൽ ചോദ്യം ചെയ്തതായും അദ്ദേഹം ആരോപിച്ചു.
ആ ചോദ്യം ചെയ്യലിന് പിന്നാലെ സഹോദരിയുടെ മാനസികനില ഗുരുതരമായി വഷളായെന്നും സ്വന്തം അമ്മയെപ്പോലും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലെത്തിയെന്നും തുടർന്ന് അവർ ആത്മഹത്യ ചെയ്തുവെന്നുമാണ് അമ്മാവന്റെ ആരോപണം. ഇതുവരെ ഈ അനുഭവങ്ങൾ പരസ്യമായി പറയാൻ കഴിഞ്ഞിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2010-ലാണ് കൊല്ലങ്കോട്ടെ 11 വയസുകാരിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ആദ്യം ആത്മഹത്യയെന്ന നിഗമനത്തിലായിരുന്നു പൊലീസ് അന്വേഷണം. എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പെൺകുട്ടി മരണത്തിന് മുമ്പ് ലൈംഗികാതിക്രമത്തിന് ഇരയായിരുന്നുവെന്നും ജനനേന്ദ്രിയത്തിൽ പരിക്കുകളും ബീജസാന്നിധ്യവും കണ്ടെത്തിയിരുന്നുവെന്നും രേഖപ്പെടുത്തിയിരുന്നു. എന്നിട്ടും കേസ് തെളിയിക്കാനാകാതെ ക്രൈംബ്രാഞ്ച് ‘അൺഡിറ്റക്ടഡ്’ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുകയായിരുന്നു.
വാളയാർ പെൺകുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ സി.ബി.ഐ. സമർപ്പിച്ച കുറ്റപത്രത്തിന് പിന്നാലെ കൊല്ലങ്കോട് കേസും സി.ബി.ഐ.ക്ക് കൈമാറി പുനരന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കേസിന്റെ അന്വേഷണം നിലവിൽ സി.ബി.ഐ. തുടരുകയാണ്.











