ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയിലെ എസി കോച്ചുകളിൽ നിന്ന് ബെഡ്ഷീറ്റുകൾ, പുതപ്പുകൾ, തലയിണകൾ, തൂവാലകൾ തുടങ്ങിയ വസ്തുക്കൾ മോഷണം പോകുന്നത് വർധിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ നാല് വർഷത്തിനിടെ 1.27 കോടി വസ്തുക്കളാണ് ട്രെയിനുകളിൽ നിന്ന് കാണാതായതെന്ന് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു.
2022 ജനുവരി മുതൽ 2026 മെയ് വരെയുള്ള കാലയളവിൽ രാജ്യത്തെ എസി കോച്ചുകളിൽ നിന്ന് 1.27 കോടി ബെഡ്ഷീറ്റുകൾ, പുതപ്പുകൾ, തലയിണകൾ, ഫേസ് ടവലുകൾ എന്നിവ മോഷണം പോയതായി റെയിൽവേ നൽകിയ വിവരത്തിൽ പറയുന്നു. യാത്രക്കാരിൽ ചിലരാണ് മോഷണത്തിന് പിന്നിലെന്നാണ് റെയിൽവേയുടെ വിലയിരുത്തൽ.
എസി കോച്ചുകളിലെ യാത്രക്കാർക്ക് സാധാരണയായി രണ്ട് ബെഡ്ഷീറ്റുകൾ, ഒരു പുതപ്പ്, ഒരു തലയിണ, ഒരു ഫേസ് ടവൽ എന്നിവയാണ് റെയിൽവേ നൽകുന്നത്. ന്യൂ ഇന്ത്യൻ എക്സ്പ്രസ് നൽകിയ വിവരാവകാശ അപേക്ഷയ്ക്ക് ലഭിച്ച മറുപടിയിലാണ് ഇക്കാര്യങ്ങൾ പുറത്തുവന്നത്. 69 റെയിൽവേ ഡിവിഷനുകളിൽ വിവരങ്ങൾ തേടിയതിൽ 54 ഡിവിഷനുകളിൽ നിന്നാണ് മറുപടി ലഭിച്ചത്.
മോഷണം മൂലം നാല് വർഷത്തിനിടെ കരാറുകാർക്ക് 104.51 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് റിപ്പോർട്ട്. മോഷണം പോയ വസ്തുക്കളുടെ തുക കരാറുകാർ കോച്ച് അറ്റൻഡർമാരുടെ ശമ്പളത്തിൽ നിന്ന് ഈടാക്കുന്നതായും വിവരമുണ്ട്.
ഏറ്റവും കൂടുതൽ മോഷണം റിപ്പോർട്ട് ചെയ്തത് രാജസ്ഥാനിലെ ബിക്കാനീർ ഡിവിഷനിലാണ്. ബിക്കാനീർ, ജോധ്പൂർ, ജയ്പൂർ, റാഞ്ചി, ഡൽഹി, മുംബൈ, അഹമ്മദാബാദ് തുടങ്ങിയ ഡിവിഷനുകളിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്.
മോഷണം പോയവയിൽ ഏറ്റവും കൂടുതൽ ഫേസ് ടവലുകളാണ്. നാല് വർഷത്തിനിടെ 46.54 ലക്ഷം ടവലുകൾ കാണാതായി. 41.13 ലക്ഷം ബെഡ്ഷീറ്റുകളും 23.59 ലക്ഷം പുതപ്പുകളും 12.76 ലക്ഷം തലയിണകളും നഷ്ടപ്പെട്ടതായി കണക്കുകൾ വ്യക്തമാക്കുന്നു.
അതേസമയം, കേരളം ഉൾപ്പെടുന്ന പാലക്കാട് ഡിവിഷനിൽ ഒരു മോഷണവും റിപ്പോർട്ട് ചെയ്തിട്ടില്ല. സതേൺ റെയിൽവേയിലെ തിരുച്ചിറപ്പള്ളി, പാലക്കാട് ഡിവിഷനുകളിലും തുണിത്തരങ്ങൾ മോഷണം പോയതായി രേഖകളില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.
സംഭവം ഗൗരവകരമാണെന്നും മോഷണം തടയാനും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാനും നടപടികൾ തുടരുകയാണെന്നും റെയിൽവേ അറിയിച്ചു. ജീവനക്കാർക്ക് മോഷണത്തിൽ പങ്കുണ്ടെന്നതിന് തെളിവുകളില്ലെന്നും റെയിൽവേ വ്യക്തമാക്കി.


