മലപ്പുറം: മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന കേസിൽ ഫുട്ബോൾ പരിശീലകൻ വീണ്ടും അറസ്റ്റിൽ. മാറഞ്ചേരി പുത്തൻപുരയിൽ നിബ്രാസ് (26) ആണ് പുതിയ പോക്‌സോ കേസിൽ പെരുമ്പടപ്പ് പൊലീസിന്റെ പിടിയിലായത്.
മറ്റൊരു പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിക്കെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്തത്. ഇതിന് മുമ്പും സമാന പരാതിയിൽ പോക്‌സോ നിയമപ്രകാരം കേസെടുത്ത് നിബ്രാസിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആ കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്നതിനിടെയാണ് പുതിയ കേസ് രജിസ്റ്റർ ചെയ്തത്.
കോച്ചിന്റെ പീഡനത്തെക്കുറിച്ച് ഒന്നിലധികം വിദ്യാർഥിനികൾ സ്കൂൾ അധികൃതരോട് പരാതി നൽകിയിരുന്നു. പുതിയ പരാതിയിലും വിദ്യാർഥിനി ആദ്യം സ്കൂൾ അധികൃതരെയാണ് വിവരം അറിയിച്ചത്. തുടർന്ന് അധികൃതർ പൊലീസിനെ സമീപിക്കുകയായിരുന്നു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ്, മഞ്ചേരി കോടതിയിൽ നിന്ന് പ്രതിയെ സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വീണ്ടും കോടതിയിൽ ഹാജരാക്കി.
ഫുട്ബോൾ പരിശീലന കേന്ദ്രം നടത്തിയിരുന്ന പ്രതി കൂടുതലായും പെൺകുട്ടികൾക്കാണ് പരിശീലനം നൽകിയിരുന്നത്. കേസിൽ മൊഴി നൽകുന്നതിൽ നിന്ന് വിദ്യാർഥിനിയെ പിന്തിരിപ്പിക്കാൻ ബന്ധുക്കളിൽ ചിലർ ശ്രമിച്ചെന്ന പരാതിയും ഉയർന്നിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.



