അഹമ്മദാബാദ്: രാജ്യത്തെ നടുക്കിയ 2008ലെ അഹമ്മദാബാദ് സ്ഫോടന പരമ്പരക്കേസിൽ 38 പ്രതികൾക്ക് പ്രത്യേക കോടതി വിധിച്ച വധശിക്ഷ ഗുജറാത്ത് ഹൈക്കോടതി ശരിവച്ചു. കേസിലെ മറ്റ് 11 പ്രതികൾക്ക് വിധിച്ച ജീവപര്യന്തം തടവും ഹൈക്കോടതി നിലനിർത്തി. ശിക്ഷിക്കപ്പെട്ടവരിൽ മലയാളികളും ഉൾപ്പെടുന്നു.
വധശിക്ഷ ചോദ്യം ചെയ്ത് പ്രതികൾ സമർപ്പിച്ച അപ്പീലുകൾ തള്ളിക്കൊണ്ടാണ് ജസ്റ്റിസുമാരായ എ.വൈ. കോഗ്ജെ, സമീർ ദവെ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വിധി പ്രസ്താവിച്ചത്. വധശിക്ഷ ലഭിച്ചവരിൽ കോട്ടയം ഈരാറ്റുപേട്ട സ്വദേശികളായ അബ്ദുൾ കരീമിന്റെ മക്കളായ ശിബിലി (47), ശാദുലി (45), മലപ്പുറം കൊണ്ടോട്ടി സ്വദേശി സൈനുദ്ദീന്റെ മകൻ ഇ.ടി. ഷറഫുദ്ദീൻ (43) എന്നിവർ ഉൾപ്പെടുന്നു. ആലുവ സ്വദേശിയായ മുഹമ്മദ് അൻസാറിന് ജീവപര്യന്തം തടവാണ് നിലനിൽക്കുന്നത്.
നിരോധിത ഭീകരസംഘടനയായ ഇന്ത്യൻ മുജാഹിദീനുമായി ബന്ധപ്പെട്ടവരാണ് ശിക്ഷിക്കപ്പെട്ടവരിൽ ഭൂരിഭാഗവും. ഇത്രയും പ്രതികൾക്ക് ഒരുമിച്ച് വധശിക്ഷ ശരിവയ്ക്കുന്ന സുപ്രധാന വിധികളിലൊന്നായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ ആശ്രിതർക്ക് 10 ലക്ഷം രൂപ വീതവും ഗുരുതരമായി പരിക്കേറ്റവർക്ക് അഞ്ച് ലക്ഷം രൂപ വീതവും നിസാര പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപ വീതവും നഷ്ടപരിഹാരം നൽകാൻ ഗുജറാത്ത് ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് നിർദേശിച്ചു. 2027 മാർച്ച് 31നകം നഷ്ടപരിഹാര വിതരണം പൂർത്തിയാക്കണമെന്നും കോടതി ഉത്തരവിട്ടു.
2008 ജൂലൈ 26-ന് വെറും 70 മിനിറ്റിനിടെ അഹമ്മദാബാദിലെ വിവിധ ഭാഗങ്ങളിൽ 21 ബോംബുകളാണ് പൊട്ടിത്തെറിച്ചത്. ആക്രമണത്തിൽ 56 പേർ കൊല്ലപ്പെടുകയും 240-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ച ആശുപത്രികളെയും ലക്ഷ്യമിട്ടായിരുന്നു അന്ന് ഭീകരർ സ്ഫോടനം നടത്തിയത്.
2022 ഫെബ്രുവരിയിൽ അഹമ്മദാബാദിലെ പ്രത്യേക കോടതി 49 പ്രതികളെ കുറ്റക്കാരായി കണ്ടെത്തി ശിക്ഷ വിധിച്ചിരുന്നു. ആ വിധിക്കെതിരെ പ്രതികൾ നൽകിയ അപ്പീലുകളാണ് ദീർഘമായ വാദങ്ങൾക്കൊടുവിൽ ഗുജറാത്ത് ഹൈക്കോടതി തള്ളിയത്.











