കോട്ടയം: കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച പ്രിയദർശിനി പദ്ധതി നടപ്പാക്കിയതോടെ പ്രതിസന്ധിയിലായ സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നാല് ജില്ലകളിൽ ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്. കോട്ടയം, പത്തനംതിട്ട, കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് പണിമുടക്ക്.
ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ വിവിധ താലൂക്ക് കേന്ദ്രങ്ങളിലേക്ക് മാർച്ചും ധർണയും സംഘടിപ്പിക്കും. കെഎസ്ആർടിസിയിലെ സൗജന്യ യാത്രാ പദ്ധതി നടപ്പാക്കിയതോടെ സ്വകാര്യ ബസുകളുടെ വരുമാനം ഗണ്യമായി കുറഞ്ഞെന്നും ദൈനംദിന ചെലവുകൾ പോലും കണ്ടെത്താൻ കഴിയാത്ത സാഹചര്യമാണെന്നും ബസ് ഉടമകൾ ആരോപിക്കുന്നു.
യാത്രാ സൗജന്യ പദ്ധതിയിൽ സ്വകാര്യ ബസുകളെയും ഉൾപ്പെടുത്തുകയോ അല്ലെങ്കിൽ നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിക്കുകയോ വേണമെന്നാണ് ബസ് ഉടമകളുടെ പ്രധാന ആവശ്യം.
ആലപ്പുഴയിൽ ജില്ലാ ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷനും കേരള ബസ് ട്രാൻസ്‌പോർട്ട് അസോസിയേഷനും സംയുക്തമായാണ് സമരം നടത്തുന്നത്. ആലപ്പുഴ, ചേർത്തല, മാവേലിക്കര എന്നിവിടങ്ങളിൽ താലൂക്ക് കേന്ദ്രങ്ങളിലേക്ക് മാർച്ചും ധർണയും നടക്കും.
മാവേലിക്കര മിനി സിവിൽ സ്റ്റേഷനിലേക്കുള്ള മാർച്ച് എംഎൽഎ എം.എസ്. അരുൺകുമാർ ഉദ്ഘാടനം ചെയ്യും. കെബിടിഎയുടെ നേതൃത്വത്തിൽ ബസ് ഉടമകളും തൊഴിലാളികളും ആലപ്പുഴ കളക്ടറേറ്റിലേക്ക് നടത്തുന്ന ധർണ സംസ്ഥാന ജനറൽ സെക്രട്ടറി ഗോകുൽദാസ് ഉദ്ഘാടനം ചെയ്യും. വിവിധ ട്രേഡ് യൂണിയൻ നേതാക്കളും സമരത്തിൽ പങ്കെടുക്കും.
സ്വകാര്യ ബസ് മേഖലയിലെ പ്രതിസന്ധിക്ക് അടിയന്തര പരിഹാരം വേണമെന്നും സർക്കാർ ഇടപെടണമെന്നും ബസ് സംഘടനകൾ ആവശ്യപ്പെട്ടു.




