കോഴിക്കോട്: പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ എഞ്ചിനീയറിംഗ് ബിരുദധാരിയായ പത്തനംതിട്ട സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. നൂറനാട് പാലവിളയിലെ വീട്ടിൽ അശ്വിൻ എസ്. രാജിയെയാണ് കോഴിക്കോട് ഫറോക്ക് പൊലീസ് കസ്റ്റഡിയിലെടുത്തത്.
കോഴിക്കോട് ജില്ലാ അതിർത്തിയായ രാമനാട്ടുകരയ്ക്ക് സമീപം വൈദ്യരങ്ങാടിയിൽ കുടുംബത്തോടൊപ്പം താമസിച്ചിരിക്കെയായിരുന്നു ഇയാളുടെ ലൈംഗികാതിക്രമണമെന്നാണ് കേസ്. 2022 നവംബർ മുതൽ ഏകദേശം മൂന്ന് വർഷത്തോളം വിവിധ അവസരങ്ങളിലായി ഇയാൾ പെൺകുട്ടിയെ ഉപദ്രവിച്ചതായാണ് പരാതി.
സാമൂഹികമാധ്യമങ്ങൾ വഴി അശ്ലീല വിഡിയോകൾ അയച്ച് ഭീഷണിപ്പെടുത്തിയ പ്രതി കുട്ടിയെ മാനസികമായും ലൈംഗികമായും പീഡിപ്പിച്ചതായി അന്വേഷണത്തിൽ വ്യക്തമായി. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിന് പിന്നാലെ ഫറോക്ക് പൊലീസ് ഇൻസ്‌പെക്ടർ ടി. എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി അശ്വിനെ അറസ്റ്റ് ചെയ്തു. തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.










