കോഴിക്കോട്: ബേപ്പൂരിലെ പള്ളിയറക്കൽ ക്ഷേത്രത്തിന് സമീപമുള്ള ആളൊഴിഞ്ഞ പറമ്പിലെ ഉപയോഗശൂന്യമായ കിണറ്റിൽ നിന്ന് 53 ആമകളെ വനംവകുപ്പ് രക്ഷപ്പെടുത്തി. സിറ്റി ആർആർടി (റാപിഡ് റെസ്പോൺസ് ടീം) അംഗങ്ങൾ കിണറ്റിൽ ഇറങ്ങി ആമകളെ സുരക്ഷിതമായി പുറത്തെടുത്തു പിന്നീട് സുരക്ഷിത സ്ഥലത്ത് തുറന്നുവിട്ടു.
കഴിഞ്ഞ ദിവസം ഇതേ കിണറ്റിൽ ഒരു തെരുവുനായ വീണിരുന്നു. നായയെ രക്ഷിക്കാൻ നാട്ടുകാർ കിണറ്റിൽ ഇറങ്ങിയപ്പോഴാണ് നിരവധി ആമകൾ കിണറ്റിനുള്ളിൽ ഉണ്ടെന്ന് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പ്രദേശവാസികൾ വിവരം കൗൺസിലർ ഷിനു പിണ്ണാണത്തിനെ അറിയിച്ചു.
കൗൺസിലർ വിവരം വനംവകുപ്പിനെ അറിയിച്ചതിനെ തുടർന്ന് സിറ്റി ആർആർടി സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ബീറ്റ് ഫോറസ്റ്റ് ഓഫിസർ എം.എസ്. പ്രസുതയുടെ നേതൃത്വത്തിൽ എത്തിയ സംഘത്തിലെ അനീഷ് അത്താണി കിണറ്റിൽ ഇറങ്ങി മുഴുവൻ ആമകളെയും കരയ്ക്കെത്തിച്ചു. രക്ഷാപ്രവർത്തനത്തിൽ ആർആർടി റെസ്ക്യൂ ടീം അംഗങ്ങളായ ഗിരീഷ് കോട്ടൂളി, പി. ജിജിത്ത് എന്നിവർയും കൗൺസിലറുടെ നേതൃത്വത്തിലുള്ള നാട്ടുകാരും പങ്കെടുത്തു.






