മസ്കത്ത്: ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ പതാകയേന്തിയ കപ്പലുകളിൽ നൂറുകണക്കിന് ഇന്ത്യൻ നാവികർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്. 13 ചരക്കുകപ്പലുകളിലായി 562 ഇന്ത്യൻ നാവികരാണ് കഴിഞ്ഞ 107 ദിവസമായി അവിടെ കുടുങ്ങിയിരിക്കുന്നത്.
ഇതിനിടെ ‘എം.ടി. സെലസ്റ്റിയൽ’ എന്ന കപ്പലിൽ അസുഖത്തെത്തുടർന്ന് മരിച്ച ഇന്ത്യക്കാരൻ നിശാന്ത് ഉർതനാഥന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചതായി ഒമാനിലെ ഇന്ത്യൻ എംബസി അറിയിച്ചു. നിലവിൽ ഒമാനിലെ ദുക്ം തുറമുഖത്താണ് കപ്പൽ നിൽക്കുന്നത്. മൃതദേഹം വേഗത്തിൽ ഇന്ത്യയിലേക്ക് എത്തിക്കാൻ കപ്പൽ അധികൃതരുമായും ബന്ധപ്പെട്ട വകുപ്പുകളുമായും സഹകരിച്ച് പ്രവർത്തിക്കുന്നതായും എംബസി വ്യക്തമാക്കി. നിശാന്തിന്റെ മരണത്തിൽ എംബസി അനുശോചനം രേഖപ്പെടുത്തി.
ഷിപ്പിങ് മന്ത്രാലയത്തിന്റെ കണക്കുപ്രകാരം, കുടുങ്ങിയിരിക്കുന്ന 562 നാവികരിൽ 329 പേർ ഹോർമുസ് കടലിടുക്കിന്റെ പടിഞ്ഞാറ് ഭാഗത്തും 233 പേർ ഒമാൻ ഉൾക്കടലിന്റെ കിഴക്കൻ മേഖലയിലുമാണ് ഉള്ളത്. ഫെബ്രുവരി 28-ന് അമേരിക്കയും ഇറാനും തമ്മിൽ ആരംഭിച്ച സംഘർഷമാണ് ഈ സാഹചര്യം സൃഷ്ടിച്ചതെന്നാണ് റിപ്പോർട്ട്.
അതേസമയം, ഒമാൻ തീരത്ത് ഇന്ത്യൻ പതാകയേന്തിയ ‘വിരാട്-1’ എന്ന മറ്റൊരു കപ്പൽ കൂടി അപകടത്തിൽപ്പെട്ടതായി സ്ഥിരീകരിച്ചു. കപ്പലിൽ ഉണ്ടായിരുന്ന 14 ഇന്ത്യൻ ജീവനക്കാർ ലൈഫ് ബോട്ടുകളിലേക്ക് മാറി സുരക്ഷിതരായതായി വിവരം ലഭിച്ചു. ഒമാൻ അധികൃതരുടെയും സമീപ കപ്പലുകളുടെയും സഹായത്തോടെ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതായും ഇന്ത്യൻ എംബസി അറിയിച്ചു.





