തൃശൂർ: കോടാലിയിൽ പാമ്പുകടിയേറ്റ് കുട്ടി മരിച്ച സംഭവത്തിന് പിന്നാലെ, സഹോദരങ്ങളുടെ വീട്ടിൽ വീണ്ടും വ്യാപക പരിശോധന നടത്തി. വീട്ടിനുള്ളിൽ നിരന്തരം പാമ്പുകളെ കണ്ടെത്തിയ സാഹചര്യത്തിലാണ് വീടിന്റെ ചില ഭാഗങ്ങൾ പൊളിച്ച് പരിശോധന നടത്തിയത്.
ബാത്ത്റൂമിലെ പൈപ്പുകളിലൂടെ പാമ്പുകൾ പ്രവേശിക്കുന്നുണ്ടെന്ന സംശയത്തെ തുടർന്ന് ബാത്ത്റൂമിനോട് ചേർന്ന തറയുടെ ഒരു ഭാഗം പൊളിച്ച് പരിശോധിക്കാൻ തീരുമാനിച്ചു. പാമ്പുപിടുത്തക്കാരും സ്ഥലത്തെത്തി പരിശോധനയിൽ പങ്കെടുത്തു. ഇന്നലെയും വീട്ടിൽ നിന്ന് ഒരു പാമ്പിനെ പിടികൂടിയതോടെ, ഇതുവരെ കണ്ടെത്തിയ പാമ്പുകളുടെ എണ്ണം അഞ്ചായി.
മുൻപ് കണ്ടെത്തിയ പാമ്പുകൾ ശംഖുവരയൻ ഇനത്തിൽപ്പെട്ടവയായിരുന്നു. ഈ ഇനത്തിലെ പാമ്പ് കടിയേറ്റ് എട്ട് വയസുകാരൻ മരിക്കുകയും സഹോദരൻ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയും ചെയ്തിരുന്നു. സംഭവത്തിന് പിന്നാലെ, വീട്ടിന് ചുറ്റും കൂടുതൽ പാമ്പുകൾ ഉണ്ടാകാമെന്ന ആശങ്കയിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രദേശം ശുചീകരിക്കുകയും നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ 19-നാണ് സഹോദരങ്ങൾ വീട്ടിൽ ഉറങ്ങുന്നതിനിടെ പാമ്പുകടിയേറ്റത്. ആദ്യം വയറുവേദനയും അസ്വസ്ഥതയും അനുഭവപ്പെട്ട കുട്ടികളെ ഭക്ഷണ പ്രശ്നമെന്നാണ് കരുതിയത്. എന്നാൽ നില വഷളായതോടെ ആശുപത്രിയിൽ എത്തിച്ചതിന് പിന്നാലെ പാമ്പുകടിയാണെന്ന് സ്ഥിരീകരിച്ചു. ചികിത്സയ്ക്കിടെ ഒരു കുട്ടി മരിച്ചു.




