തിരുവനന്തപുരം: അങ്കണവാടികളിൽ നിന്ന് വിരമിച്ച വർക്കർമാർക്കും ഹെൽപ്പർമാർക്കും നൽകുന്ന പെൻഷനും മറ്റ് ആനുകൂല്യങ്ങൾക്കും 20 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ. എൻ. ബാലഗോപാൽ അറിയിച്ചു. അങ്കണവാടി വർക്കേഴ്സ് & ഹെൽപ്പേഴ്സ് ക്ഷേമനിധി ബോർഡിനാണ് ഈ സഹായം ലഭ്യമാക്കുന്നത്. വിരമിക്കൽ പെൻഷൻ, വിരമിക്കൽ ആനുകൂല്യം, മരണാനുകൂല്യം എന്നിവ വിതരണം ചെയ്യുന്നതിനാവശ്യമായ സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഹരിക്കാനാണ് പുതുതായി ഫണ്ട് അനുവദിച്ചത്.
സാമ്പത്തിക സ്വയംപര്യാപ്തതയില്ലാത്തതിനാൽ സർക്കാർ സഹായം അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു. ബോർഡിന് പ്രതിമാസം ലഭിക്കുന്ന ക്ഷേമനിധി വിഹിതം 2.15 കോടി രൂപയാണെങ്കിൽ, പെൻഷൻ വിതരണം ചെയ്യാൻ മാത്രം മാസത്തിൽ 4.26 കോടി രൂപ ചെലവാകുന്നു. കഴിഞ്ഞ നാലര വർഷത്തിനിടെ 76 കോടി രൂപയാണ് സർക്കാർ സഹായമായി വിതരണം ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, സംസ്ഥാനത്തെ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ സുഗമമായ പ്രവർത്തനത്തിനായി 75.31 കോടി രൂപയും സർക്കാർ അനുവദിച്ചു. പാചക തൊഴിലാളികൾക്ക് നൽകുന്ന ഓണറേറിയം, ഭക്ഷ്യധാന്യങ്ങൾ ഉൾപ്പെടെയുള്ള സാധനങ്ങളുടെ വില വർധന, അരി എത്തിക്കുന്നതിനുള്ള വാഹന ചെലവ് തുടങ്ങിയവ നിറവേറ്റാനാണ് ഈ തുക ഉപയോഗിക്കുന്നത്.




