ബംഗളൂരു : കർണാടക മുൻ പോലീസ് മേധാവി ഓം പ്രകാശിനെ (68) വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. എച്ച്‌എസ്‌ആർ ലേഔട്ടിലെ മൂന്നുനില വസതിയുടെ താഴത്തെ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വിരമിച്ച മറ്റൊരു ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയായ സുഹൃത്തിനെ വീഡിയോകോള്‍ ചെയ്ത് താൻ ‘ആ പിശാചിനെ’ കൊന്നു’ എന്നു പറഞ്ഞതായും ആ സുഹൃത്ത് പോലീസിനെ ഇക്കാര്യമറിയിച്ചതായും ദ ഹിന്ദു റിപ്പോർട്ട് ചെയ്തു. വിവരം ലഭിച്ചതിനെ തുടർന്ന് ഓം പ്രകാശിന്റെ വസതിയിലെത്തിയ പോലീസ് നിരവധി കുത്തേറ്റ നിലയില്‍ അദ്ദേഹത്തിന്റെ മൃതശരീരം കണ്ടെത്തിയതായും റിപ്പോർട്ടിലുണ്ട്.
ദീർഘകാലമായി ഓം പ്രകാശും ഭാര്യയും തമ്മിലുള്ള ബന്ധത്തില്‍ അസ്വാരസ്യങ്ങളുണ്ടായിരുന്നതായും ഭർത്താവ് തന്നെ കൊല്ലാൻ ശ്രമിക്കുന്നതായി പലയവസരങ്ങളില്‍ ഓംപ്രകാശിന്റെ സഹപ്രവർത്തകരോട് പല്ലവി പരാതിപ്പെട്ടിരുന്നതായും റിപ്പോർട്ടില്‍ പറയുന്നു. തന്നെ വിഷം നല്‍കി കൊലപ്പെടുത്താൻ ഓം പ്രകാശ് ശ്രമിച്ചതായി ഐപിഎസ് ഉദ്യോഗസ്ഥരുടെ ഭാര്യമാരുടെ വാട്സാപ് ഗ്രൂപ്പില്‍ പല്ലവി പറഞ്ഞതായും റിപ്പോർട്ടിലുണ്ട്. പല്ലവിയേയും മകളേയും പോലീസ് ചോദ്യം ചെയ്തുവരികയാണ്. ഓം പ്രകാശിന്റെ മൃതദേഹം കണ്ടെത്തിയ മുറിയിലെ തറയിലാകെ രക്തമുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. മൃതശരീരം പോസ്റ്റ്മോർട്ടത്തിന് അയച്ചു.
1981 ഐപിഎസ് ബാച്ചിലെ ഉദ്യോഗസ്ഥനായ ഓം പ്രകാശ് 2015 മാർച്ച് മുതല്‍ 2017 ജനുവരി വരെയാണ് അദ്ദേഹം ഡിജിപിയായി സേവനമനുഷ്ഠിച്ചത്.






