കേരള രാഷ്ട്രീയത്തില്‍ വ്യക്തമായ സ്വാധീനമുള്ള രാഷ്ട്രീയപാര്‍ട്ടിയാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ്. രൂപീകരണം മുതല്‍ക്കേ ന്യൂനപക്ഷ രാഷ്ട്രീയത്തിന് വേണ്ടി നിലകൊള്ളുകയും, അത സമയം തന്നെ മതേതര ജനാധിപത്യ മൂല്യങ്ങളെ ആവോളം പിന്തുടരുകയും ചെയ്യുന്ന രാഷ്ട്രീയ വിചാരധാരയാണ് ലീഗിന്റെത്.
1948 മാര്‍ച്ച് 10ന് ആണ് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് സ്ഥാപിച്ചത്. ഇന്ത്യയിലെ മുസ്ലിംകളുടെയും മറ്റു ന്യൂനപക്ഷ – പിന്നോക്ക ജനവിഭാഗത്തിന്റെയും ഭരണഘടനാപരമായ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനും സമൂഹത്തില്‍ അഭിമാനകരമായ അസ്തിത്വം ഉയര്‍ത്തുന്നതിനും വേണ്ടി പാര്‍ട്ടി നിലകൊള്ളുന്നു. പ്രധാനമായും കേരളത്തിലെ മലബാറില്‍ വേരുകളുള്ള ലീഗിന് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ സംഘടന സംവിധാനങ്ങളുണ്ട്.
മുസ്ലിം ലീഗിന്റെ ഇപ്പോഴത്തെ ദേശീയ പ്രസിഡന്റ് പ്രൊഫസര്‍ കെ എം ഖാദര്‍ മൊയ്തീന്‍ ആണ്. മുസ്ലിം ലീഗ് ഇന്ത്യയിലെ രണ്ടു യുപിഎ സഖ്യത്തിലേയും അംഗമായിരുന്നു. ഇ അഹമ്മദ് ഈ രണ്ട് യുപിഎ ഗവര്‍ന്മെന്റിലും മാനവ-വിഭവ ശേഷി, വിദേശകാര്യ, റെയില്‍വേ സഹമന്ത്രി പദം വഹിച്ചിട്ടുണ്ട്. നിലവില്‍ കേരളത്തില്‍ 15 എംഎല്‍എമാരും തമിഴ് നാട്ടില്‍ ഒരു എംഎല്‍എയുമുള്ള മുസ്ലിം ലീഗിന് മൂന്നാം കേരള നിയമസഭയില്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ അഞ്ച് മന്ത്രിമാരുണ്ടായിരുന്നു.
മത ന്യൂനപക്ഷങ്ങളുടെയും മറ്റു പിന്നോക്ക വിഭാഗങ്ങളുടെയും ഉത്കര്‍ഷവും അഭിമാനവും പരിരക്ഷിക്കുകയും ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുകയും തദ്വാരാ ദേശീയ ജീവിതം സമ്പന്നമാക്കുകയും രാജ്യത്തിന്റെ മതേതര ജനാധിപത്യ അടിത്തറ ശക്തിപ്പെടുത്തുകയും ചെയ്യുകയെന്നതാണ് പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രം. പ്രധാനമായും ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നും വലിയ പിന്തുണയാണ് ലീഗിന് സംസ്ഥാനത്ത് ഉള്ളത്. മലപ്പുറം ജില്ലയിലെ ആകെയുള്ള 16 എംഎല്‍എമാരും 12 പേരും ലീഗിന്റെ ഭാഗമാണ്. സമസ്ത പോലെയുള്ള മലബാറിലെ വേരോട്ടമുള്ള സാമുദായിക ശക്തികളുടെ പിന്തുണ ലീഗിന്റെ കരുത്താണ്.
എന്നാല്‍ സമീപകാലത്ത് ലീഗുമായി സമസ്ത അത്ര രസത്തിലല്ല. പല വിഷയങ്ങളിലും ഇരുകൂട്ടരും രണ്ടു തട്ടിലാണ്. വാഫി-വഫിയ്യ വിഷയങ്ങളില്‍ അടക്കം പല വിഷയങ്ങളിലും ഇരുകൂട്ടര്‍ക്കും ഇടയില്‍ തര്‍ക്കം രൂക്ഷമാണ്. സമസ്തയുടെ നിലവിലെ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ വിഷയത്തിലെ കര്‍ശന നിലപാട് ലീഗ് കേന്ദ്രങ്ങളെ ചൊടുപ്പിച്ചിരുന്നു.
വാഫി-വഫിയ്യ അഡ്മിഷന്‍ ക്യാമ്പയിനുകളിലും മറ്റ് പരിപാടികളിലും ലീഗ് നേതാക്കള്‍ പങ്കെടുത്തതും അണികള്‍ പ്രചാരകരായതും സമസ്ത നേതൃത്വത്തെ വെല്ലുവിളിക്കുന്നതായിരുന്നു. പാണക്കാട് സാദിക്കലി ശിഹാബ് തങ്ങളോട് വാഫി-വഫിയ്യ പ്രസിഡന്റ് സ്ഥാനം രാജിവെക്കുവാന്‍ സമസ്ത ആവശ്യപ്പെട്ടിട്ടും, പികെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള മധ്യസ്ഥര്‍ വഴി ഇടനില ചര്‍ച്ചകള്‍ക്ക് ശ്രമിച്ചെങ്കിലും നാളിതുവരെ ഫലം കണ്ടിട്ടില്ല.
മധ്യസ്ഥര്‍ ഇടപെട്ട് തീരുമാനിക്കപ്പെട്ട പല കാര്യങ്ങളും നടപ്പാക്കുവാന്‍, മധ്യസ്ഥരായി നിലകൊണ്ട കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കള്‍ക്ക് പോലും കഴിയാത്ത ഘട്ടത്തിലാണ് സമസ്ത ലീഗുമായി പോരാട്ടത്തിന് ഇറങ്ങുന്നത്. ഇതിനിടയില്‍ തന്നെ പരസ്യമായ വാക്‌പോരിലേക്ക് പോലും വിഷയം എത്തിയിരുന്നു. സൈബര്‍ ഇടങ്ങളിലും പൊതുവേദികളിലും സമസ്ത-ലീഗ് തര്‍ക്കം ഓരോ ദിവസം പിന്നിടുമ്പോഴും വര്‍ദ്ധിച്ചുവരികയാണ്.
ലീഗിനെ അനുകൂലിക്കുന്ന സമസ്തയിലെ സെക്രട്ടറിയായ ഡോ. ബഹാവുദ്ദീന്‍ നദവിയുടെ നേതൃത്വത്തിലാണ് ലീഗ് സമസ്തയില്‍ പ്രതിരോധം തീര്‍ക്കുന്നത്. സമീപകാലത്ത് സമസ്തയുടെ മുഖപത്രമായ സുപ്രഭാതം നിരവധി തവണയാണ് ലീഗിനെ ചൊറിഞ്ഞത്. എല്ലാം സമസ്തയുടെ അറിവോടെയാണെന്ന് ഈ നാട്ടിലെ കൊച്ചു കുട്ടികള്‍ക്ക് പോലും മനസ്സിലാക്കാവുന്നതേയുള്ളൂ. സമസ്തയുടെ തന്നെ മേല്‍നോട്ടത്തിലുള്ള പട്ടിക്കാട് ജാമിയ നൂരിയായിലെ അധ്യാപകനും, സമസ്ത കേന്ദ്ര മുശാവറ അംഗവുമായ അസ്‌കര്‍ അലി ഫൈസിയെ ജാമിയയില്‍ നിന്നും പുറത്താക്കിയതുമായി ബന്ധപ്പെട്ട് പരസ്യമായ സമ്മേളനങ്ങള്‍ ആണ് ഇരു കൂട്ടരും വിളിച്ചു ചേര്‍ത്തത്.
ഇരു സമ്മേളനങ്ങളിലും പരസ്പരമുള്ള വിമര്‍ശനങ്ങള്‍ വ്യാപകമായി ഉണ്ടായി. അതേസമയം സമസ്തയിലെ ലീഗ് വിരുദ്ധര്‍ സിപിഎമ്മിന് വേണ്ടി പ്രവര്‍ത്തിക്കുന്നതായും ആരോപണം ഉയരുന്നുണ്ട്. ഉമ്മര്‍ഫൈസി മുക്കം, സത്താര്‍ പന്തല്ലൂര്‍, ഹമീദ് ഫൈസി അമ്പലക്കടവ് എന്നിവരുടെ നേതൃത്വത്തിലുള്ള വിഭാഗം സിപിഎമ്മിനുവേണ്ടി പ്രവര്‍ത്തിക്കുകയാണെന്ന് മഹല്ല് തലങ്ങളില്‍ യോഗം വിളിച്ച് ബോധവത്കരിക്കുവാന്‍ സമസ്തയിലെ ലീഗ് അനുകൂലികള്‍ ഒരുങ്ങുകയാണ്. അതോടൊപ്പം തന്നെ ഇപ്പോഴുള്ള തര്‍ക്കം ഏതെങ്കിലും ഘട്ടത്തില്‍ പിളര്‍പ്പിലേക്ക് എത്തുകയാണെങ്കില്‍ അണികളെ കാര്യങ്ങള്‍ പറഞ്ഞുമനസ്സിലാക്കി ഒപ്പം നിര്‍ത്തുക എന്ന ലക്ഷ്യംകൂടെയുണ്ട് ഈ കൂട്ടര്‍ക്ക്.
സമസ്ത-ലീഗ് തര്‍ക്കത്തില്‍ മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ ഇപ്പോഴും സമസ്ത നേതൃത്വവുമായി അനുരഞ്ജന ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. മുസ്ലിംലീഗിന് സ്വാധീനമുള്ള സംഘടനയാണ് മഹല്ല് ഫെഡറേഷന്‍. അവരുടെ പങ്കാളിത്തത്തോടെയാണ് സമിതിയുടെ പ്രവര്‍ത്തനം. സമസ്തയിലെ ഭൂരിഭാഗം മുശാവറ അംഗങ്ങളും മുസ്ലിംലീഗുമായി യോജിച്ചു പോവണമെന്ന അഭിപ്രായമുള്ളവരാണ്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ മുസ്ലിംലീഗിന് തിരിച്ചടി നല്‍കുമെന്നാണ് മറ്റൊരു വിഭാഗം പറയുന്നത്. അങ്ങനെ വന്നാല്‍ മലപ്പുറം എന്ന തങ്ങളുടെ പൊന്നാപുരം കോട്ടയിലും മലബാറിലെ പല മണ്ഡലങ്ങളിലും ലീഗ് കൂപ്പുകുത്തുക തന്നെ ചെയ്യും.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുമ്പ് നിലവിലെ തര്‍ക്കങ്ങള്‍ എങ്ങനെയെങ്കിലും പരിഹരിക്കുവാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും അതൊന്നും ഫലം കാണുന്നില്ല. ഓരോ ദിവസവും കഴിയുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ രൂക്ഷമാവുകയാണ്. തദ്ദേശ പോരാട്ടം കഴിഞ്ഞ് നിയമസഭ തെരഞ്ഞെടുപ്പില്‍ വരെ കാര്യങ്ങള്‍ എത്തുമോ എന്ന ഭയം ലീഗ് നേതൃത്വത്തിന് ചെറുതായിട്ടെങ്കിലും ഉണ്ട്.






