ഇടുക്കി: തോപ്രാംകുടിയിൽ ഉത്സവത്തിനിടെയുണ്ടായ വാക്ക് തർക്കത്തിൽ യുവാവിന് ക്രൂര മർദനം. തോപ്രാംകുടി സ്വദേശി വിജേഷ് വര്‍ഗീസിനാണ് തലയ്ക്കും കണ്ണിനും ഗുരുതരമായി പരിക്കേറ്റത്. ഞായറാഴ്ച ശ്രീമഹാദേവക്ഷേത്രത്തിലെ ഉത്സവത്തിടെയുണ്ടായ വാക്ക് തർക്കത്തെ തുടർന്നായിരുന്നു വിജേഷിനെ മാരകായുധങ്ങൾ ഉപയോഗിച്ചു സംഘം മർദ്ദിച്ചത്.
ആക്രമണത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തു. മാരകമായ ആയുധങ്ങള്‍ ഉപയോഗിച്ച് പരിക്കേൽപ്പിക്കൽ, വധശ്രമം എന്നീ വകുപ്പുകള്‍ പ്രതികള്‍ക്കെതിരെ ചുമത്തി. പ്രദേശത്തെ സ്ഥിരം കുറ്റവാളികളാണ് പ്രതികളെന്നും പോലീസ് പറഞ്ഞു. കമ്പിവടി ഉൾപ്പെടെ ഉപയോഗിച്ചാണ് വിജേഷിനെ ക്രൂരമായി മർദിച്ചത്. അടിയേറ്റു റോഡിൽ തളർന്നു വീണതോടെ പ്രതികൾ തിരിച്ചു പോവുകയായിരുന്നു. പിന്നീട് നാട്ടുകാർ ചേർന്നാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്. തലയ്ക്കും കണ്ണിനും ഗുരുതരമായി പരിക്കേറ്റ വിജേഷ് കൊച്ചിയിലെ സ്വകാര്യ ആശുപത്രി ചികിത്സയിലാണ്. അടിയന്തര ശസ്ത്രക്രിയ വേണ്ടിവരും എന്നാണ് റിപ്പോർട്ട്. നഗരത്തിൽ വച്ച് നടന്ന മർദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നു.






