കൊല്ലം: റാപ്പർ വേടനെ വീണ്ടും വേട്ടയാടുന്നു. വേടനെതിരെ വിദ്വേഷ പ്രസംഗവുമായി ആർഎസ്എസ് മുഖപത്രമായ കേസരി വാരികയുടെ പത്രാധിപർ എൻ.ആർ മധു. വേടൻ്റെ പാട്ടുകൾ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നവയാണെന്നാണ് മധു പറഞ്ഞത്.
വളർന്നു വരുന്ന തലമുറയിലേക്ക് വിഷം കുത്തിവെക്കുന്ന കലാഭാസമാണിതെന്നും വേടന്റെ പിന്നിൽ രാജ്യത്തിൻ്റെ വിഘടനം സ്വപ്നം കാണുന്ന സ്പോൺസർമാരുണ്ടെന്നും മധു അഭിപ്രായപ്പെട്ടു. ആള് കൂടാൻ വേടൻ്റെ പാട്ട് വെക്കുന്നവർ നാളെ അമ്പല പറമ്പിൽ ക്യാബറെ ഡാൻസും വെക്കുമെന്നും മധു കൂട്ടിച്ചേർത്തു. വേടന്റെ പാട്ടുകൾ ജാതി ഭീകരവാദം പ്രചരിപ്പിക്കുകയാണെന്ന വിചിത്ര വാദവും മധു ഉന്നയിച്ചു. കൊല്ലം കുണ്ടറയിലെ ക്ഷേത്ര പരിപാടിയിലായിരുന്നു പ്രസംഗം.
ആഹാരം തൃപ്തി തോന്നണമെങ്കിൽ ഇപ്പോൾ അറേബ്യൻ ഫുഡ് കഴിക്കണമെന്നായിരുന്നു പ്രസംഗത്തിൽ പറഞ്ഞ മറ്റൊരു കാര്യം. ഷവർമ്മ എന്നാൽ ശവ വർമ്മയാണ്. ഷവർമ്മ കഴിച്ച് മരിച്ചവരെല്ലാം വർമ്മമാരാണ്. ഷവർമ്മ കഴിച്ച് മരിച്ചവരിൽ ആയിഷയും, മുഹമ്മദും, തോമസും ഇല്ല. പക്ഷേ അതിൽ വർമ്മയുണ്ട്. അതുകൊണ്ടാണ് പേര് ഷവർമ്മയെന്നായത്. കരിഞ്ഞ മാംസത്തിൻ്റെ ഗന്ധമാണ് നമ്മുടെ തെരുവുകളിൽ. ശ്മശാനത്തിൽ കൂടി കടന്നു പോകുന്ന പ്രതീതിയാണെന്നും മധു പറഞ്ഞു.
അതേസമയം കലാകാരന്റെ ആവിഷ്കാര സ്വതത്രത്തിനു മേലുള്ള കടന്നു കയറ്റമാണ് മധുവിന്റെ വാക്കുകളിലുള്ളത്. ഒരു വ്യക്തിയുടെ ജീവിതത്തിൽ അവർ നേരിട്ട യാതനകളും പീഡനങ്ങളും അവഗണയും പാട്ടിന്റെ രൂപത്തിൽ അവതരിപ്പിക്കുന്നത് കേട്ടിരിക്കാൻ പലർക്കും കഴിയുന്നില്ലെന്നാണ് പ്രസംഗം കേട്ടവരിൽ ഒരാളുടെ പ്രതികരണം.






