തിരുവനന്തപുരം: ഓപറേഷന്‍ സിന്ദൂറില്‍ പാകിസ്താന്‍പക്ഷത്ത് നാശനഷ്ടങ്ങള്‍ സൃഷ്ടിക്കുന്നതിനൊപ്പംതന്നെ പ്രധാനമായിരുന്നു അവരുടെ നുണക്കഥകള്‍ തകര്‍ക്കുക എന്നത്. അതിനു സഹായിച്ച ഉയർന്ന റെസല്യൂഷൻ ചിത്രങ്ങൾ പുറത്തുവിട്ട സ്പേസ്ടെക് കമ്പനികളിലൊന്ന് മലയാളിയുടേതാണ്. നെയ്യാറ്റിൻകര സ്വദേശി ക്രിസ് നായർ നേതൃത്വം നൽകുന്ന കവാ (Kawa) സ്പേസ് ആണ് ഇന്ത്യൻ ആക്രമണങ്ങളുടെ വ്യാപ്തി തെളിയിച്ച ഉപഗ്രഹ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വിട്ടത്.
ഇന്ത്യന്‍ ആക്രമണം നേരിട്ട പാക് കേന്ദ്രങ്ങളുടെ ഉപഗ്രഹചിത്രങ്ങള്‍ പല പ്രമുഖ ഓപ്പണ്‍ സോഴ്സ് ഇന്റലിജന്‍സ് പ്ലാറ്റ്ഫോമുകളും പുറത്തുവിട്ടെങ്കിലും പ്രതിരോധവിദഗ്ധര്‍ ഉള്‍പ്പെടെ അധികംപേരും ആശ്രയിച്ചത് തിരുവനന്തപുരം സ്വദേശി ക്രിസ് നായര്‍ നേതൃത്വംനല്‍കുന്ന ബെംഗളൂരുവിലെ കവ സ്പെയ്സിന്റെ ചിത്രങ്ങളാണ്. വ്യോമകേന്ദ്രങ്ങളില്‍ ബോംബുവീണുണ്ടായ ഗര്‍ത്തങ്ങളുടെ ഉയര്‍ന്ന റെസല്യൂഷനിലുള്ള ചിത്രങ്ങള്‍ ബോംബ് വീണതിനു മുന്‍പും പിന്‍പുമുള്ള അവസ്ഥ താരതമ്യംചെയ്താണ് കവ സ്പെയ്സും ക്രിസ് നായരും സാമൂഹികമാധ്യമത്തിലൂടെ പുറത്തുവിട്ടത്.
പ്രതിരോധരംഗത്തും ബഹിരാകാശമേഖലയിലും ഉന്നതതല വിശകലനങ്ങള്‍ നടത്തുന്ന ആല്‍ഫ ഡിഫെന്‍സ് പോലുള്ള വെബ്സൈറ്റുകള്‍വരെ ആശ്രയിച്ചത് കവ സ്പെയ്സിന്റെ ചിത്രങ്ങളാണ്.2019-ലാണ് തൃശ്ശൂര്‍ സ്വദേശി ബാലമേനോനുമായി ചേര്‍ന്ന് കമ്പനിക്ക് തുടക്കമിടുന്നത്. ക്രിസ് മുന്‍പ് ഭാഗമായിരുന്ന എക്സീഡ് സ്പെയ്സ് വികസിപ്പിച്ച ഐസാറ്റ് എന്ന ഉപഗ്രഹം പിഎസ്എല്‍വി-സി 45 ദൗത്യത്തിന്റെ ഭാഗമായിരുന്നു.






