എറണാകുളം: 2024 ലിലെ സിവിൽ സര്‍വീസ് റാങ്ക് പട്ടികയിൽ മലയാളികൾക്കാകെ പ്രചോദനമായിിരുന്നു അമ്പലപ്പുഴക്കാരി പാര്‍വതി ഗോപകുമാറിന്റെ വിജയം. അപകടത്തിൽ വലതുകൈ നഷ്ടമായിട്ടും തളരാതെ മനോധൈര്യം കൈമുതലാക്കിയ പാർവതി ഇനി എറണാകുളം അസിസ്റ്റന്റ് കലക്ടര്‍. ഇടംകൈകൊണ്ട് സിവില്‍ സര്‍വീസ് പരീക്ഷയെഴുതി ഐഎഎസ് നേടിയ അമ്പലപ്പുഴക്കാരി പാർവതി ഗോപകുമാർ എറണാകുളം അസിസ്റ്റന്റ് കലക്‌ടറായി ചുമതലയേറ്റു. 2024ലെ സിവിൽ സർവീസ് പരീക്ഷയിൽ 282-ാംറാങ്കോടെയാണ് പാർവതി ഐഎഎസ് സ്വന്തമാക്കിയത്.
2010ൽ ഏഴാംക്ലാസ് വിദ്യാർഥിയായിരിക്കെ അച്ഛനൊപ്പം ബൈക്കിൽ സഞ്ചരിക്കുമ്പോഴുണ്ടായ അപകടത്തിലാണ് പാർവതിയുടെ വലതു കൈ നഷ്ടമാകുന്നത്. കൈക്ക് ഗുരുതരമായി പരിക്കേറ്റ പാര്‍വ്വതിയുടെ വലുതു കൈ മുട്ടിന് താഴെ വച്ച് മുറിച്ചുമാറ്റി. ഈ സ്ഥാനത്ത് കൃത്രിമ കൈയാണ് ഇപ്പോഴുള്ളത്. ഇടംകൈ ഉപയോഗിച്ചായിരുന്നു പാര്‍വതിയുടെ തുടര്‍ന്നുള്ള പഠനം. എഴുതാനടക്കം ഇടംകൈയായിരുന്നു കരുത്ത്. പഠനത്തിൽ മിടുക്കിയായ പാര്‍വതി തന്‍റെ രണ്ടാമത്തെ ശ്രമത്തിലാണ് സിവിൽ സര്‍വീസ് റാങ്ക് പട്ടികയിൽ ഇടംപിടിച്ചത്.
ആലപ്പുഴ കലക്ടറേറ്റിലെ ഡെപ്യൂട്ടി തഹസില്‍ദാർ അമ്പലപ്പുഴ കോമന അമ്പാടിയില്‍ കെ.എസ് ഗോപകുമാറിന്റെയും കാക്കാഴം ഗവ. എച്ച്എസ്എസിലെ അധ്യാപിക ശ്രീകല എസ്. നായരുടേയും മകളാണ്. സഹോദരി രേവതി ഗോപകുമാർ തിരുവനന്തപുരം ഐസറിൽ വിദ്യാർഥിനിയാണ്. പാർവതി പുതിയ പദവിയിൽ ചുമതലയേൽക്കുന്നതിനു സാക്ഷ്യം വഹിക്കാൻ കുടുംബാംഗങ്ങളും കളക്ടറേറ്റിൽ എത്തിയിരുന്നു.






