തിരുവനന്തപുരം: മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവത്തില്‍ നടപടിയുമായി കേന്ദ്രം. നിര്‍മ്മാണ കരാര്‍ കമ്പനിയായ കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സിനെ ഡീബാര്‍ ചെയ്തു. കൺസൾട്ടൻറായ ഹൈവേ എഞ്ചിനീയറിംഗ് കമ്പനിക്കും വിലക്കേർപ്പെടുത്തി. ഡീബാർ ചെയ്തതിനെ തുടർന്ന് തുടർ കരാറുകളിൽ പങ്കെടുക്കാനാകില്ല. കേന്ദ്ര ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയത്തിന്റേതാണ് നടപടി.
സംഭവത്തിൽ രണ്ടംഗ വിദഗ്ധ സമിതി പരിശോധിച്ച് കേന്ദ്രത്തിന് റിപ്പോർട്ട് നൽകിയിരുന്നു. കമ്പനികളിലെ രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. പ്രൊജക്ട് മാനേജര്‍ അമര്‍നാഥ് റെഡ്ഡി, കണ്‍സള്‍ട്ടന്റ് ടീം ലീഡര്‍ രാജ്കുമാര്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. നിര്‍മ്മാണ ചുമതല കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സിനും കണ്‍സള്‍ട്ടന്‍സി എച്ച്ഇസി എന്ന കമ്പനിക്കുമാണ്. കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താതിരിക്കാന്‍ കമ്പനികളില്‍ നിന്നും കേന്ദ്രം വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.കേരളത്തിലെ മറ്റു സ്ഥലങ്ങളിലെ വിഷയങ്ങളും സമിതി പരിശോധിക്കും. ഐഐടിയിലെ മുൻ പ്രൊഫസർ ജിവി റാവുവിനാണ് മേൽനോട്ടം.
തിങ്കളാഴ്ചയായിരുന്നു മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞ് സര്‍വ്വീസ് റോഡിലേക്ക് പതിച്ചത്. ദേശീയ പാത തകര്‍ന്നതിന് കാരണം റോഡിന് താഴെയുള്ള മണ്ണിന്റെ പ്രശ്‌നമാകാമെന്നായിരുന്നു സംഘത്തിന്റെ റിപ്പോര്‍ട്ട്. താഴത്തെ ഭാഗം പരിശോധിക്കാതെ സംഘം മടങ്ങിയതില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു. തുടര്‍ന്ന് തിരിച്ചെത്തിയ സംഘം സര്‍വീസ് റോഡ് അടക്കം പരിശോധിച്ചിരുന്നു. അപകടത്തില്‍ പരിക്കേറ്റ യാത്രക്കാര്‍ ചികിത്സയിലാണ്.






