കൊച്ചി: അവയവക്കടത്ത് കേസുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടിൽ കൊച്ചി ലേക്‌ഷോർ ആശുപത്രി എംഡിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തു. കൊച്ചിയിലെ ഇഡി ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്യൽ നടത്തിയത്. കേസുമായി ബന്ധപ്പെട്ട് സ്വകാര്യ ആശുപത്രികൾ ഉൾപ്പെടെയുള്ള വിവിധ സ്ഥലങ്ങളിൽ ഇഡി കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു.
വ്യാജ രേഖകൾ ഉപയോഗിച്ച് നടന്ന അവയവക്കച്ചവടത്തിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ടാണ് ഇഡി അന്വേഷണം നടത്തുന്നത്. കേരളത്തിലെ ആറ് പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്ത കേസുകളുടെ അടിസ്ഥാനത്തിലാണ് ഇഡി കേസ് എടുത്തത്.
അവയവക്കച്ചവടത്തിന് കേരളത്തിന് അകത്തും പുറത്തുമായി വലിയ സംഘങ്ങൾ പ്രവർത്തിച്ചിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ആലപ്പുഴ റൂറൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഒളിവിൽ പോയ നജീബ് എന്നയാളാണ് ഇടനിലക്കാരെ ഏകോപിപ്പിച്ചിരുന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
മെഡിക്കൽ ടൂറിസത്തിന്റെ മറവിൽ വ്യാജ രേഖകൾ ഉപയോഗിച്ചാണ് അവയവ വാണിജ്യം നടന്നതെന്നാണ് ആരോപണം. സാമ്പത്തികമായി ബുദ്ധിമുട്ടുള്ള ആളുകളെ കണ്ടെത്തി കുറഞ്ഞ തുകയ്ക്ക് അവയവം വാങ്ങുകയും, ആവശ്യമുള്ളവർക്ക് ഉയർന്ന തുകയ്ക്ക് നൽകുകയും ചെയ്തിരുന്നുവെന്നാണ് അന്വേഷണ വിവരം.
ഓരോ ശസ്ത്രക്രിയയ്ക്കും പിന്നാലെ ഇടനിലക്കാരന് ആശുപത്രികളിൽ നിന്ന് കമ്മീഷൻ ലഭിച്ചിരുന്നോയെന്നും ഇഡി പരിശോധിക്കുന്നുണ്ട്. കഴിഞ്ഞ മൂന്ന് വർഷത്തെ സാമ്പത്തിക ഇടപാടുകളാണ് നിലവിൽ അന്വേഷണ പരിധിയിലുള്ളത്. കൊച്ചിയിലെ മെഡിക്കൽ ട്രസ്റ്റ്, ലേക്‌ഷോർ ഉൾപ്പെടെ ആറ് ആശുപത്രികളിൽ നേരത്തെ ഇഡി പരിശോധന നടത്തിയിരുന്നു.











