അറ്റ്‌ലാന്റ: ലോകകപ്പ് പ്രീ ക്വാർട്ടറിൽ അർജന്റീനയ്‌ക്കെതിരായ തോൽവിക്ക് പിന്നാലെ ഫിഫക്കും റഫറിയിങ്ങിനുമെതിരെ കടുത്ത ആരോപണങ്ങളുമായി ഈജിപ്ത് താരം മുസ്തഫ സിക്കോ. ടൂർണമെന്റ് നേരത്തെ നിശ്ചയിച്ചുറപ്പിച്ചതാണെന്നും ലോകകപ്പ് നേടാൻ പോകുന്ന അർജന്റീനയെ ഇപ്പോൾ തന്നെ അഭിനന്ദനം അറിയിക്കുന്നുവെന്നും സിക്കോ പരിഹസിക്കുന്നു.
‘റഫറി നീതി പുലർത്തിയില്ല. ഇത് ഫുട്‌ബോളിന് നല്ലതല്ല. ഞങ്ങൾ കഠിനധ്വാനം ചെയ്തു. എന്നാൽ, റഫറിയുടെ തെറ്റായ ഒരു തീരുമാനം ഞങ്ങളുടെ എല്ലാ ശ്രമങ്ങളേയും ഇല്ലാതാക്കി. ഈ ടൂർണമെന്റ് ചില വലിയ ടീമുകൾക്ക് വേണ്ടി നേരത്തെ തന്നെ നിശ്ചയിച്ചുറപ്പിച്ചാണ്. അർജന്റീനയെപ്പോലൊരു ടീമിനെതിരെ 2-0ത്തിന് ജയിച്ചു കയറുന്നത് കാണാൻ അവർക്ക് താത്പര്യമില്ലായിരുന്നു. അട്ടിമറിജയം പ്രതീക്ഷിച്ചിരുന്ന ആരാധകരെ നിരാശരാക്കിയതിൽ ക്ഷമ ചോദിക്കുന്നു. കാര്യങ്ങൾ ഞങ്ങളുടെ കൈകളിലല്ലായിരുന്നുവെന്ന് നിങ്ങൾ മനസിലാക്കണം. എന്തായാലും ലോകകപ്പ് നേടാൻ പോകുന്ന അർജന്റീനയ്ക്ക് ഇപ്പോൾതന്നെ അഭിനന്ദനം അറിയിക്കുന്നു. അവർക്ക് കപ്പ് കൊടുത്തേക്കൂ. ഞങ്ങൾക്ക് ഇനിയൊന്നും പറയാനില്ല.’-സിക്കോ തുറന്നടിച്ചു.
മത്സരത്തിൽ 1-0ത്തിന് ഈജിപ്ത് മുന്നിട്ടുനിൽക്കെയാണ് നാടകീയ രംഗങ്ങളുണ്ടായത്. സിക്കോ ഈജിപ്തിന്റെ ലീഡ് രണ്ടാക്കി ഉയർത്തിയെങ്കിലും റഫറി വാർ പരിശോധനയ്ക്കുശേഷം ഗോൾ നിഷേധിച്ചു. നിങ്ങൾ എത്ര മികച്ച രീതിയിൽ കളിച്ചാലും അർജന്റീനക്കെതിരെ ആണെങ്കിൽ തോൽക്കുമെന്നാണ് ഈജിപ്ഷ്യൻ താരങ്ങൾ ആരോപിക്കുന്നത്.












