നിലമ്പൂര്‍: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ആര്യാടന്‍ ഷൗക്കത്ത് മത്സരിച്ചേക്കും. സ്ഥാനാർഥിയായി ഷൗക്കത്തിന്റെ പേര് ഹൈക്കമാൻഡിനു കെപിസിസി കൈമാറി. ഇന്ന് രാത്രിയോടെ സ്ഥാനാർഥി പ്രഖ്യാപനമുണ്ടാകും. അവസാന നിമിഷം വി എസ് ജോയിക്ക് വേണ്ടി പിവി അൻവർ നടത്തിയ വിലപേശലിന്റെ വഴങ്ങേണ്ടെന്ന് കോൺഗ്രസ് തീരുമാനിക്കുകയായിരുന്നു.
സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ സംസ്ഥാന നേതാക്കളുമായി ചര്‍ച്ച നടത്തി വരികയാണ്. നിലമ്പൂര്‍ മുന്‍ എംഎല്‍എയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ പി വി അന്‍വറിന്റെ നീക്കങ്ങള്‍ കോണ്‍ഗ്രസ് നിരീക്ഷിക്കുകയാണ്. നിലവിലെ സാഹചര്യങ്ങള്‍ അന്‍വറിനെ ബോധ്യപ്പെടുത്താനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.
സംസ്ഥാന നേതാക്കളുടെ ചർച്ചകളിലും നേരത്തെ ഷൗക്കത്തിന്‍റെ പേരിനായിരുന്നു മുൻതൂക്കം. സാമുദായിക പരിഗണന വെച്ചുള്ള കെപിസിസി പുനസംഘടനയാണ് ഷൗക്കത്തിന് തുണയായത്. ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ട സണ്ണി ജോസഫ് പ്രസിഡന്‍റ് ആയതോടുകൂടി ഇനി ഷൗക്കത്തിനെ സ്ഥാനാർത്ഥിയാക്കിയാൽ ആ വിഭാഗത്തിന്‍റെ എതിർപ്പ് ഉണ്ടാകില്ലെന്നാണ് കരുതുന്നത്.
സംസ്ഥാന നേതാക്കൾ വിഎസ് ജോയിയുമായി സംസാരിച്ചു. പാർട്ടി സ്ഥാനാർഥിക്ക് പൂർണ്ണ പിന്തുണ നൽകുമെന്ന് ജോയി ഉറപ്പ് നൽകി. ജോയിക്ക് ഇനിയും മത്സരിക്കാൻ അവസരമുണ്ടെന്ന കാര്യവും പരിഗണിച്ചു. മികച്ച ഡിസിസി അധ്യക്ഷനായ വി എസ് ജോയ് തിരഞ്ഞെടുപ്പ് ഏകോപനം നടത്തട്ടെയെന്ന ആവശ്യവും പാർട്ടിയിൽ ശക്തമാണ്. ആര് സ്ഥാനാർഥിയായാലും പിന്തുണക്കുമെന്ന് ഉറപ്പ് നൽകിയ അൻവർ പിന്നെ മലക്കം മറിഞ്ഞതിൽ യുഡിഎഫിൽ അതൃപ്‌തിയുണ്ട്.



