ആലപ്പുഴ ഹരിപ്പാട് കരുവാറ്റയിൽ വാടകവീട്ടിൽ വയോധികൻ കൊല്ലപ്പെട്ട സംഭവത്തിൽ നാടിനെ നടുക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. വിലപിടിപ്പുള്ള ഐഫോണും ആഡംബര ബൈക്കുകളും സ്വന്തമാക്കാൻ കൗമാരക്കാർ നടത്തിയ അസാധാരണമായ ക്വട്ടേഷൻ കൊലപാതകമാണിതെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയടക്കം നാല് കൗമാരക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഈ പെൺകുട്ടിക്ക് വെറും 13 വയസ്സ് മാത്രമേ പ്രായമുള്ളൂവെന്നും കൊല്ലപ്പെട്ടയാളുടെ കൊച്ചുമകളാണെന്നും, കൃത്യത്തിൽ പങ്കാളികളായവരെല്ലാം പ്രായപൂർത്തിയാവാത്തവരാണെന്നും അറിയുമ്പോഴാണ് സംഭവം കൂടുതൽ ഞെട്ടലുണ്ടാക്കുന്നത്.
കേസിൽ എട്ടാം ക്ലാസ്സുകാരിയായ പേരക്കുട്ടിയും പ്രായപൂർത്തിയാകാത്ത മൂന്ന് ആൺസുഹൃത്തുക്കളുമാണ് പോലീസ് കസ്റ്റഡിയിലായിട്ടുള്ളത്. 67-കാരനായ ശിവൻകുട്ടിയെ വീട്ടിനുള്ളിൽ കെട്ടിയിട്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുന്ന ദൃശ്യങ്ങൾ 13-കാരിയായ കൊച്ചുമകൾ വിഡിയോ കോളിലൂടെ തത്സമയം കണ്ടിരുന്നുവെന്ന് കൂടി പോലീസ് വ്യക്തമാക്കുന്നു. എട്ടാം ക്ലാസ് വിദ്യാർഥിനിയായ കൊച്ചുമകൾക്ക് ഐഫോൺ വാങ്ങുന്നതിനും, കൂട്ടുപ്രതികളായ കൊല്ലം പരവൂർ സ്വദേശികളായ മൂന്ന് വിദ്യാർഥികൾക്ക് ആഡംബര ബൈക്ക് വാങ്ങുന്നതിനും വേണ്ടിയാണ് ഇവർ ഈ അതിക്രമം നടത്തിയത്.
വനിതാ സി.ഐയുടെ നിർണ്ണായകമായ ചോദ്യം ചെയ്യലിലാണ് നാടിനെ നടുക്കിയ കൊലപാതകത്തിന്റെ ഭയാനകമായ ആസൂത്രണ വിവരങ്ങൾ പുറത്തുവന്നത്. തിങ്കളാഴ്ച രാവിലെ മൃതദേഹം കണ്ടെത്തിയ സംഭവസ്ഥലത്ത് പോലീസ് എത്തുമ്പോൾ എട്ടാം ക്ലാസ്സുകാരിയായ പെൺകുട്ടി സ്ഥലത്തുണ്ടായിരുന്നു. ചോരക്കറ പുരണ്ട അന്തരീക്ഷത്തിലും പോലീസിനോട് തനിക്ക് പരീക്ഷ എഴുതാൻ സ്‌കൂളിൽ പോകണമെന്ന് പെൺകുട്ടി വീണ്ടും വീണ്ടും ആവശ്യപ്പെട്ടതാണ് പോലീസിന് സംശയത്തിന് വഴിവെച്ചത്.
പെൺകുട്ടിയുടെ ഈ അസ്വാഭാവിക പെരുമാറ്റത്തിൽ സംശയം തോന്നിയ അന്വേഷണ സംഘം ഉച്ചയ്ക്ക് ശേഷം ചോദ്യം ചെയ്യൽ ശക്തമാക്കി. വനിതാ സി.ഐയുടെ മനഃശാസ്ത്രപരമായ ചോദ്യം ചെയ്യലിന് മുന്നിലാണ് പെൺകുട്ടി ഒടുവിൽ സത്യം തുറന്നുപറഞ്ഞത്. താൻ നൽകിയ നിർദ്ദേശപ്രകാരമാണ് കൊലപാതകം നടന്നതെന്ന് 13-കാരി സമ്മതിക്കുകയായിരുന്നു. അതായത്, കൊലപാതകത്തിനായി ക്വട്ടേഷൻ നൽകുകയാണ് ഈ കൊച്ചുമകൾ ചെയ്തത്. ഡിജിറ്റൽ യുഗത്തിൽ കൗമാരക്കാരുടെ ക്രിമിനൽ ചിന്താഗതി എത്രത്തോളം ഭയാനകമായി മാറുന്നു എന്നതിന്റെ തെളിവാണ് ഈ സംഭവം.
മൂന്ന് വർഷമായി കരുവാറ്റയിൽ വാടകയ്ക്ക് താമസിക്കുകയാണ് കൊല്ലപ്പെട്ടയാളുടെ കുടുംബം. നാട്ടുകാരുമായോ അയൽവാസികളുമായോ വലിയ സമ്പർക്കമില്ലാത്ത ഒറ്റപ്പെട്ട രീതിയിലായിരുന്നു ഇവരുടെ താമസം. എന്നാൽ കഴിഞ്ഞ മൂന്ന് വർഷമായി പെൺകുട്ടി കൊല്ലത്തുള്ള ബന്ധുവീട്ടിലായിരുന്നു താമസിച്ച് പഠിച്ചിരുന്നത്. അവിടെ വെച്ചാണ് കസ്റ്റഡിയിലുള്ള മറ്റ് കൗമാരക്കാരായ ആൺസുഹൃത്തുക്കളെ പെൺകുട്ടി പരിചയപ്പെടുന്നത്. വിലപിടിപ്പുള്ള ഐഫോണും ആഡംബര ബൈക്കുകളും സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കൗമാരസംഘം മോഷണവും കൊലപാതകവും ആസൂത്രണം ചെയ്തത്. ഒപ്പം അമിതമായി ഫോൺ ഉപയോഗിക്കുന്നതിന്റേയും വീട്ടിലേക്ക് സ്ഥിരമായി വൈകിയെത്തുന്നതിന്റേയും പേരിൽ വഴക്ക് പറഞ്ഞതിന്റെ പകയും കുട്ടിയുടെ മനസിൽ ഉണ്ടായിരുന്നു. മകൾ പ്രസവത്തിനായി ആശുപത്രിയിലായതിനാൽ ഗൃഹനാഥൻ വീട്ടിൽ ഒറ്റയ്ക്കാകുന്ന ശനിയാഴ്ച രാത്രി തന്നെ പെൺകുട്ടി പ്രതികൾക്കായി തിരഞ്ഞെടുക്കുകയായിരുന്നു.
കൊലപാതകം നടത്താനായി കൊല്ലത്തു നിന്നും എത്തിയ സുഹൃത്തുക്കൾക്ക് വീടിന്റെ വഴിയും ഗൃഹനാഥൻ തനിച്ചാണെന്ന വിവരവും പെൺകുട്ടിയാണ് നൽകിയത്. കൃത്യം നടത്താൻ രാത്രി ഒമ്പത് മണിക്ക് ശേഷമാണ് കൗമാരസംഘം കരുവാറ്റയിലെ വീട്ടിൽ എത്തിയത്. വീടിന്റെ അടുക്കള വാതിലിലെ ഗ്രില്ലിലൂടെ കൈയിട്ട് സാക്ഷ മാറ്റിയാണ് അക്രമികൾ അകത്തുകയറിയത്. പിടിക്കപ്പെടാതിരിക്കാൻ കടുത്ത മുൻകരുതലുകളാണ് പ്രായപൂർത്തിയാകാത്ത പ്രതികൾ സ്വീകരിച്ചത്. പ്രധാന പ്രതിയടക്കം ആരും തന്നെ സ്വന്തം മൊബൈൽ ഫോണുകൾ കൈവശം കരുതിയിരുന്നില്ല. മുൻ വൈരാഗ്യവും മോഷണശ്രമവുമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഗൃഹനാഥന്റെ കൈകാലുകൾ കിടക്കവിരിയും തുണികളും ഉപയോഗിച്ച് കൂട്ടിക്കെട്ടി കഴുത്തിൽ തുണി മുറുക്കിയാണ് കൊലപ്പെടുത്തിയത്.
കൃത്യത്തിനു ശേഷം കിടപ്പുമുറിയിലെ അലമാര പൊളിച്ച് സ്വർണ്ണാഭരണങ്ങളും പണവും കവർന്നു. കൊലപാതകത്തിന് ശേഷം ദൃശ്യങ്ങൾ മൊബൈൽ ഫോൺ വഴി പെൺകുട്ടിയെ കാണിച്ചുകൊടുക്കുകയും ചെയ്തു. അന്വേഷണം വഴിതിരിച്ചുവിടാൻ വീട്ടിലുണ്ടായിരുന്ന മുളകുപൊടി തറയിലും വാതിൽ പടികളിലും വിതറിയ ശേഷമാണ് സംഘം മടങ്ങിയത്. ആദ്യഘട്ടത്തിൽ വീടുപണിയുമായി ബന്ധപ്പെട്ട ഇതരസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചായിരുന്നു പോലീസിന്റെ അന്വേഷണം. പോലീസ് നായ ഓടിയെത്തിയത് സമീപത്തെ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലേക്കായിരുന്നു. എന്നാൽ ശാസ്ത്രീയ കുറ്റാന്വേഷണ വിഭാഗവും സൈബർ സെല്ലും നടത്തിയ പരിശോധനയിലാണ് നിർണ്ണായക വിവരങ്ങൾ ലഭിച്ചത്. കൊല്ലം പരവൂർ സ്വദേശികളായ വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
സംഭവത്തിൽ ലഹരിമാഫിയയുടെ സാന്നിധ്യമുണ്ടോ എന്ന കാര്യവും പോലീസ് ശക്തമായി സംശയിക്കുന്നുണ്ട്. കസ്റ്റഡിയിലുള്ള കൗമാരക്കാർ മാരക മയക്കുമരുന്നായ എം.ഡി.എം.എ. ഉപയോഗിച്ചിരുന്നോ എന്നും ഇതിന് പിന്നിൽ വൻ ലഹരി ശൃംഖല പ്രവർത്തിക്കുന്നുണ്ടോ എന്നും പോലീസ് വിശദമായി അന്വേഷിച്ച് വരികയാണ്. മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ നിന്നും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോലീസ് സർജന്റെ നേതൃത്വത്തിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കും. പ്രതികൾക്കാർക്കും പ്രായപൂർത്തിയായിട്ടില്ല എന്നതിനാൽ അവരുടെ വിവരങ്ങൾ പുറത്തുവിടാതെയാണ് അന്വേഷണം പുരോഗമിക്കുന്നത്.











