തിരുവനന്തപുരം: മാതൃഭാഷയുടെ പരിപോഷണം ലക്ഷ്യമിട്ട് നിയമസഭാ പാസാക്കിയ മലയാള ഭാഷാബില്ലിന് രാഷ്‌ട്രപതി അനുമതി നിഷേധിച്ചു. എന്നാൽ അനുമതി നിഷേധിച്ചതിന്റെ കാരണം വെളിപ്പെടുത്തിയിട്ടില്ല. സർക്കാർ ഇടപാടുകൾ പൂർണമായും മലയാളത്തിലാക്കുന്നത് തമിഴ്, കന്നഡ ഭാഷാ ന്യൂനപക്ഷങ്ങളുടെ അവകാശത്തെ ബാധിക്കുമെന്ന വിമർശനമുണ്ടായിരുന്നു.
ഉമ്മൻചാണ്ടി സർക്കാർ പാസാക്കിയ ബിൽ അന്ന് ഗവർണറായിരുന്ന ജസ്റ്റിസ് പി. സദാശിവമാണ് രാഷ്ട്രപതിക്ക് അയച്ചത്. ബിൽ പാസാക്കിയെങ്കിലും അത് ഭാഷ ന്യൂനപക്ഷത്തിന്റെ അവകാശം ഹനിക്കുമെന്ന അഭിപ്രായം ഭരണപക്ഷത്തുനിന്നുതന്നെ ഉയർന്നിരുന്നു. കൂടാതെ ഇത് കേന്ദ്ര ഭാഷാനിയമത്തിന് വിരുദ്ധമാണെന്ന് നിയമവകുപ്പും ചൂണ്ടിക്കാട്ടിയിരുന്നു. ഇതേത്തുടർന്നാണ് ഭാഷാന്യൂനപക്ഷങ്ങളുടെ അവകാശം പരിമിതപ്പെടുത്തുന്നതാണോ ബില്ലെന്ന് പരിശോധിച്ച് തീരുമാനമെടുക്കാനാവശ്യപ്പെട്ട് ഗവർണർ രാഷ്ട്രപതിക്ക് അയച്ചത്.
രാഷ്ട്രപതിക്കുവേണ്ടി ബിൽ പരിശോധിച്ചത് കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ്. 2024-ൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉന്നയിച്ച ചില സംശയങ്ങൾക്ക് സംസ്ഥാനസർക്കാർ വ്യക്തതവരുത്തിയിരുന്നു. എന്നാൽ, അനുമതി നിഷേധിക്കാനായിരുന്നു ആഭ്യന്തരമന്ത്രാലയത്തിന്റെ ശുപാർശ. രാഷ്ട്രപതിയും ഗവർണറും ബില്ലിൽ തീരുമാനമെടുക്കുന്നതിൽ വൈകുന്നതിനെ സുപ്രീംകോടതി വിമർശിക്കുകയും സമയപരിധി നൽകുകയും ചെയ്തിരുന്നു.
Content: President denies assent to Malayalam Language Bill






