നിലമ്പൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജിന് നിലമ്പൂർ റെയിൽവേ സ്റ്റേഷനിൽ വൻ സ്വീകരണം. സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായി മണ്ഡലത്തിൽ എത്തിയ സ്വരാജിനെ ജനങ്ങളും പാർട്ടി പ്രവർത്തകരും ചേർന്ന് സ്വീകരിച്ചു. റെയിൽവേ സ്റ്റേഷനിൽ എത്തിയ സ്വരാജിനെ വാദ്യ മേളങ്ങളുടെ അകമ്പടിയോടെയാണ് പ്രവർത്തകർ വരവേറ്റത്. സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്റെ നേതൃത്വത്തിലായിരുന്നു സ്വീകരണം.
ബൈക്ക് റാലിയുടെ അകമ്പടിയോടെ സ്വരാജ് സിപിഐ എം നിലമ്പൂർ ഏരിയ കമ്മിറ്റി ഓഫീസിലേക്ക് തിരിക്കും. പകൽ 12 മണിയോടെ എം സ്വരാജ് വരണാധികരിക്ക് മുമ്പാകെ നാമനിർദ്ദേശ പത്രിക സമർപ്പിക്കും.
ഉച്ചകഴിഞ്ഞു 2.30 ഓടെ സ്ഥാനാർഥിയുമായുള്ള റോഡ് ഷോ ആരംഭിക്കും. നിലമ്പൂർ കോടതി പടിയിൽ നിന്നും ആരംഭിക്കുന്ന റോഡ് ഷോ വൈകുന്നേരം ഏഴ് മണിക്ക് എടക്കരയിലാണ് സമാപിക്കുക. ചക്കാലക്കുത്ത് രാമംകുത്ത് അണ്ടർപാസ് വഴി പൂക്കോട്ടുംപാടം, കരുളായി, മുത്തേടം, വഴിക്കടവ്, മരുത, പോത്തുകൽ, ചുങ്കത്തറ എന്നിവിടങ്ങളിൽ പര്യടനം നടത്തി എടക്കരയിൽ റോഡ് ഷോ അവസാനിക്കും.
മണ്ഡലത്തില്‍ പാര്‍ട്ടി ചിഹ്നത്തില്‍ സ്ഥാനാര്‍ത്ഥിയെത്തുന്നതോടെ വലിയ ആവേശത്തിലാണ് പ്രവര്‍ത്തകര്‍. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകിയിട്ടില്ലെന്നും ജന്മനാടായതിന്‍റെ ആവേശം നിലമ്പൂരിൽ മത്സരത്തിനെത്തുമ്പോൾ ഉണ്ടെന്നും എം സ്വരാജ് പറഞ്ഞു.






