കോഴിക്കോട്: വലിയ മാറ്റങ്ങളോടെയാണ് പുതിയ മാസം ആരംഭിക്കുന്നത്. ഇന്ന് മുതൽ സാധാരണക്കാരുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന നിരവധി സുപ്രധാന മാറ്റങ്ങളാണ് രാജ്യത്ത് നിലവിൽ വരുന്നത്. പാചകവാതക വില, പെട്രോൾ വില, റെയിൽവേ നിയമങ്ങൾ, പാസ്പോർട്ട് ഫീസ്, ആധാർ അപ്ഡേറ്റ് തുടങ്ങി വിവിധ മേഖലകളിലാണ് പുതിയ മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുന്നത്.
രാജ്യത്ത് വാണിജ്യ സിലിണ്ടറിന് വില കുറഞ്ഞതാണ് പ്രധാന മാറ്റം. 183.50 രൂപ കുറച്ചതോടെ സിലിണ്ടറിന് 2951 രൂപയായി. ഹോട്ടലുകൾക്ക് നേരിയ ആശ്വാസം നൽകുന്നതാണ് വിലക്കുറവ്. എന്നാൽ ഗാർഹിക എൽപിജി വിലയിൽ മാറ്റം ഇല്ല. പെട്രോൾ, ഡീസൽ വില കുറച്ച് സ്വകാര്യ ഇന്ധന കമ്പനി നയാര എനർജിയും ഒന്നാം തിയതി തന്നെ ആശ്വാസം പകർന്നിട്ടുണ്ട്. പെട്രോൾ ലിറ്ററിന് 5 രൂപയും ഡീസൽ ലിറ്ററിന് 3 രൂപയുമാണ് കുറച്ചത്. ക്രൂഡ് ഓയിൽ വിലയിലെ ഇടിവിനെ തുടർന്നാണ് നടപടി. ഇനി പൊതുമേഖലാ പെട്രോൾ കമ്പനികൾ വില കുറയ്ക്കുമോ എന്ന ആകാംഷയിലാണ് ജനം.
പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഗ്യാസ് ലഭ്യത കുറഞ്ഞതിനെ തുടർന്ന്, ഒരു സിലിണ്ടർ ലഭിച്ചതിന് ശേഷം 45 ദിവസങ്ങൾക്ക് ശേഷം മാത്രമേ അടുത്തത് ബുക്ക് ചെയ്യാൻ സാധിക്കുമായിരുന്നുള്ളൂ. എന്നാൽ പുതിയ സാഹചര്യത്തിൽ ഈ നിയമത്തിൽ ഇളവുകൾ അനുവദിച്ചിട്ടുണ്ട്.
ആധാർ അപ്ഡേറ്റ് കൂടുതൽ എളുപ്പത്തിൽ
ആധാർ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് മറ്റൊരു പ്രധാന മാറ്റം. ഇമെയിൽ അപ്ഡേഷൻ ഡിസംബർ മാസം വരെ പൂർണമായും സൗജന്യമായിരിക്കും. ഇതിനായി നേരത്തെ 75 രൂപ ഫീസ് ഈടാക്കിയിരുന്നു.
കർശനമാക്കി റെയിൽവേ നിയമങ്ങൾ
ട്രെയിൻ യാത്രക്കാരാണ് ഏറ്റവുമധികം ശ്രദ്ധിക്കേണ്ട കൂട്ടർ. നിയമലംഘനങ്ങൾക്ക് വലിയ തുക പിഴയായി ഈടാക്കാൻ റെയിൽവേ തീരുമാനിച്ചിട്ടുണ്ട്. പുതിയ പിഴ നിരക്കുകൾ നോക്കാം.
ടിക്കറ്റില്ലാതെയുള്ള യാത്ര: ടിക്കറ്റില്ലാതെ ജനറൽ കമ്പാർട്ട്മെന്റുകളിൽ കയറുന്നവരിൽ നിന്നും ഇനി മുതൽ 500 രൂപ ഫൈൻ ഈടാക്കും.
വനിതാ കോച്ചിലെ യാത്ര: സ്ത്രീ സംവരണ കോച്ചുകളിൽ യാത്ര ചെയ്യുന്ന പുരുഷന്മാർക്ക് 2500 രൂപയായിരിക്കും പിഴ
അപകടകരമായ വസ്തുക്കൾ കൊണ്ടുപോകൽ: നിയമവിരുദ്ധമായോ അപകടകരമായോ ഉള്ള എന്തെങ്കിലും വസ്തുക്കൾ ട്രെയിനിൽ കൊണ്ടുപോയാൽ 10000 രൂപയാണ് പിഴയൊടുക്കേണ്ടി വരിക.
സ്ലീപ്പർ കോച്ചിലെ യാത്ര: ജനറൽ ടിക്കറ്റ് എടുത്തതിന് ശേഷം സ്ലീപ്പർ കോച്ചുകളിൽ കയറുന്ന പ്രവണത ഇനി അനുവദിക്കില്ല. മുമ്പ് ടിടിഈയോട് സംസാരിച്ച് ടിക്കറ്റ് കൺവേർട്ട് ചെയ്യാമായിരുന്നെങ്കിൽ, ഇനി മുതൽ നിയമം കർശനമാക്കുകയും ഇത്തരം യാത്രക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുകയും ചെയ്യും.
പാസ്പോർട്ട് സേവനങ്ങളും ചെലവേറും
സാധാരണ രീതിയിലോ തൽക്കാൽ വഴിയോ പാസ്പോർട്ടിന് അപേക്ഷിക്കാനുള്ള ചിലവും കൂടി. മാറ്റം ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വന്നു. 36 പേജുള്ള സാധാരണ പാസ്പോർട്ട് അപേക്ഷയ്ക്ക് നിലവിലുണ്ടായിരുന്ന 1500 രൂപയിൽ നിന്നും ഫീസ് 2500 രൂപയായി ഉയർത്തി. അതുപോലെ, 36 പേജിന്റെ തൽക്കാൽ അപേക്ഷകൾക്കുള്ള ഫീസ് 2500 രൂപയിൽ നിന്നും 5000 രൂപയാക്കിയും വർധിപ്പിച്ചിട്ടുണ്ട്.
ആദായനികുതി റിട്ടേൺ (ITR) സമർപ്പിക്കാനുള്ള തീയതി
ഈ വർഷത്തെ ആദായനികുതി റിട്ടേൺ (ITR) സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 31 ആണ്. നിശ്ചിത സമയത്തിനുള്ളിൽ റിട്ടേൺ ഫയൽ ചെയ്തില്ലെങ്കിൽ വലിയ തുക പിഴയായി അടക്കേണ്ടി വരും.
റെയിൽവേ യാത്രക്കാർക്കും പാസ്പോർട്ട് അപേക്ഷകർക്കും സാമ്പത്തിക ബാധ്യത വരുത്തുന്ന മാറ്റങ്ങളാണെങ്കിലും, പാചകവാതക മേഖലയിലെ ഇളവുകൾ ജനങ്ങൾക്ക് ആശ്വാസം നൽകുന്നതാണ്. പുതിയ നിയമങ്ങളെക്കുറിച്ചും പിഴകളെക്കുറിച്ചും കൃത്യമായ ധാരണയുണ്ടായിരിക്കുന്നത് അനാവശ്യ നഷ്ടങ്ങൾ ഒഴിവാക്കാൻ സഹായിക്കും.




