കൊച്ചി: മധ്യപ്രദേശ് പൊലീസ് ഇപ്പോഴും പിന്തുടരുകയാണെന്നും സുരക്ഷാ ഭീഷണിയുണ്ടെന്നും കുംഭമേളയിൽ വൈറലായ മൊണാലിസയും ഭർത്താവ് ഫർമാനും ആരോപിച്ചു. മധ്യപ്രദേശിലേക്ക് ബലമായി കൊണ്ടുപോകാൻ ശ്രമിക്കുന്നുവെന്നും ഭയത്താൽ പുറത്തിറങ്ങാൻ കഴിയുന്നില്ലെന്നും ഇരുവരും പറഞ്ഞു.
തങ്ങളെ കൊല്ലാൻ ആഹ്വാനങ്ങൾ നടക്കുന്നതായി സാമൂഹ്യമാധ്യമങ്ങളിൽ പ്രചാരണമുണ്ടെന്നും, ഭീകരവാദിയുമായി വിവാഹം കഴിച്ചതായി വ്യാജ പ്രചാരണം നടക്കുന്നുവെന്നും മൊണാലിസ ആരോപിച്ചു. “വെടിവെച്ച് കൊല്ലുമെന്ന് ഭീഷണി സന്ദേശങ്ങൾ വരുന്നു. അതിനാൽ പലപ്പോഴും ജീവൻ അവസാനിപ്പിക്കണമെന്നുപോലും തോന്നിയിട്ടുണ്ട്,” എന്നും അവർ പറഞ്ഞു.
തങ്ങളെ എൻകൗണ്ടർ ചെയ്യാനുള്ള ശ്രമം നടക്കുന്നതായും, മൊണാലിസയെ കൊന്ന ശേഷം കുറ്റം തന്റെ മേൽ കെട്ടിവെക്കുമെന്ന ഭയമുണ്ടെന്നും ഫർമാൻ ആരോപിച്ചു. സമൂഹമാധ്യമങ്ങളിൽ പോസ്റ്ററുകൾ കത്തിക്കുന്നതും, മതപരമായ വിദ്വേഷ പ്രചാരണങ്ങൾ നടക്കുന്നതും അവർ ചൂണ്ടിക്കാട്ടി. കോടതിയിൽ എത്തുന്നതിന് മുൻപ് തന്നെ തങ്ങളെ വധിക്കാൻ ശ്രമമുണ്ടെന്ന് ഫർമാൻ പറഞ്ഞു. ലവ് ജിഹാദ് ആരോപണം ഉന്നയിച്ച് തെറ്റായി ചിത്രീകരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
മൊണാലിസയുടെ അക്കൗണ്ടിൽ ഉണ്ടായിരുന്ന പണം പിതാവ് എടിഎം കാർഡ് ഉപയോഗിച്ച് എടുത്തുവെന്നും, ഇപ്പോൾ സുഹൃത്തുക്കളുടെ സഹായത്തിലാണ് ജീവിതമെന്നും ഫർമാൻ പറഞ്ഞു. ജോലി ഇല്ലാതായെന്നും താമസിക്കാൻ വീടില്ലാത്ത അവസ്ഥയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇൻഡോർ, ജബൽപൂർ കോടതികളിൽ പരാതി നൽകിയിട്ടുണ്ടെന്നും, വിവാഹ ദിവസം വരെ മൊണാലിസയുടെ പിതാവ് കൂടെയുണ്ടായിരുന്നുവെന്നും ഇരുവരും പറഞ്ഞു. മുൻകൂർ ജാമ്യവും സംരക്ഷണ ഉത്തരവും ഉണ്ടായിട്ടും മധ്യപ്രദേശ് പൊലീസ് പിന്തുടരുന്നുവെന്നും ഫർമാൻ ആരോപിച്ചു.




