ഗുവാഹാത്തി: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മഴക്കെടുതിയിൽ 34 പേർ മരിച്ചു. അസം, മണിപ്പൂർ, ത്രിപുര, സിക്കിം, അരുണാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടായത്. വടക്കൻ സിക്കിമിൽ 1,200-ലധികം വിനോദസഞ്ചാരികൾ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
അസമിലെ 19 ജില്ലകളിലായി 764 ഗ്രാമങ്ങളിൽ വെള്ളപ്പൊക്കം നാശം വിതച്ചതായും ഇത് 3.6 ലക്ഷം ആളുകളെ ബാധിച്ചു. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 10 ആയി. മേഘാലയയിലെ 10 ജില്ലകളെ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ബാധിച്ചു. ത്രിപുരയിൽ പതിനായിരത്തിലധികം ആളുകളെ വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ട്
ദിബ്രുഗഡ്, നീമാതിഘട്ട് എന്നിവിടങ്ങളിൽ ബ്രഹ്മപുത്ര നദി അപകടനിലയ്ക്ക് മുകളിലാണ് ഒഴുകുന്നത്. മറ്റ് അഞ്ച് നദികളും അപകടനിലയ്ക്ക് മുകളിലാണ് ഒഴുകുന്നത്. അസമിൽ വ്യോമസേനയെയും അസം റൈഫിൾസിനെയും ഇന്ന് വെള്ളപ്പൊക്ക രക്ഷാപ്രവർത്തനങ്ങൾക്കായി വിളിച്ചിട്ടുണ്ട്.






