തമിഴില്‍ ഏറെ ആരാധകരുള്ള താരമാണ് ശിവകാര്‍ത്തികേയൻ. സംവിധായകൻ വെങ്കട് പ്രഭുവുമായി ശിവകാര്‍ത്തികേയൻ ഒന്നിക്കുന്നുവെന്നതാണ് പുറത്തു വരുന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ട്. നേരത്തെ വെങ്കട് പ്രഭുവിന്റെ വിജയ് ചിത്രം ദ ഗോട്ടില്‍ അതിഥി വേഷത്തില്‍ ശിവകാര്‍ത്തികേയൻ എത്തിയിരുന്നു. ടൈം ട്രാവല്‍ ചിത്രം ആയിരിക്കും സംവിധായകൻ വെങ്കട് പ്രഭുവും ശിവകാര്‍ത്തികേയനും ഒന്നിക്കുന്നത് എന്നുമാണ് റിപ്പോര്‍ട്ടുകളെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. തിരക്കഥാ ജോലികള്‍ പുരോഗമിക്കുകയാണെന്നുമാണ് റിപ്പോര്‍ട്ട്. മിക്കവാറും നവംബറിലായിരിക്കും പ്രൊഡക്ഷൻ തുടങ്ങുക. ശിവകാര്‍ത്തികേയന്റെ നായികയായി കല്യാണി പ്രിയദര്‍ശനെ പരിഗണിക്കുന്നുവെന്നും സിനിമാ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
തമിഴകത്തിന്റെ ശിവകാര്‍ത്തികേയന്റേതായി ചിത്രീകരണം പുരോഗമിക്കുന്ന ചിത്രം മദ്രാസിയാണ്. എ ആര്‍ മുരുഗദോസ്സാണ് സംവിധാനം. മലയാളത്തിന്റെ ബിജുമേനോനും കേന്ദ്ര കഥാപാത്രമാകുന്നു. ബിജു മേനോന്റെ കരിയറിലെ ഒൻപതാമത്തെ തമിഴ് ചിത്രമാണിത്. വിദ്യുത് ജമാൽ, സഞ്ജയ് ദത്ത്,വിക്രാന്ത്, രുക്മിണി വസന്ത് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ഛായാഗ്രാഹണം സുധീപ് ഇളമണ്‍ നിര്‍വഹിക്കുമ്പോള്‍ സംഗീതം അനിരുദ്ധ് രവിചന്ദറും പിആർഒ ആൻഡ് മാർക്കറ്റിങ് കൺസൾട്ടന്റ് പ്രതീഷ് ശേഖർ എന്നിവരാണ്.
തമിഴകത്തിന്റെ ശിവകാര്‍ത്തികേയൻ നായകനായി ഒടുവില്‍ വന്നതാണ് അമരൻ. അമരൻ 2024ല്‍ സര്‍പ്രൈസ് ഹിറ്റ് ചിത്രമായി മാറിയിരുന്നു. ശിവകാര്‍ത്തികേയന്റെ അമരൻ ആഗോളതലത്തില്‍ 334 കോടിയോളം നേടിയിരുന്നു. മേജര്‍ മുകുന്ദ് വരദരാജന്റെ ജീവിതം പറഞ്ഞതായിരുന്നു ശിവകാര്‍ത്തികേയന്റെ അമരൻ. മേജര്‍ മുകുന്ദ് വരദരാജനായിട്ടാണ് ശിവകാര്‍ത്തികേയൻ ചിത്രത്തില്‍ എത്തിയത്. ഇന്ദു റെബേക്ക വര്‍ഗീസായി ശിവകാര്‍ത്തികേയൻ ചിത്രത്തില്‍ നായികയായത് സായ് പല്ലവിയും മറ്റ് കഥാപാത്രങ്ങളായി ഭുവൻ അറോറ, രാഹുല്‍ ബോസ്, ലല്ലു, ശ്രീകുമാര്‍, ശ്യാമപ്രസാദ്, ശ്യാം മോഹൻ, ഗീതു കൈലാസം, വികാസ് ബംഗര്‍, മിര്‍ സല്‍മാൻ എന്നിവരുമുണ്ടായിരുന്നു. രാജ്‍കുമാര്‍ പെരിയസ്വാമിയാണ് സംവിധാനം നിര്‍വഹിച്ചത്.






