അഹമ്മദാബാദ്: അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ചവരിൽ നിന്നും 131 മൃതദേഹങ്ങൾ മാത്രമാണ് ഇത് വരെ തിരിച്ചറിഞ്ഞത്ത്. കൂടാതെ 124 പേരുടെ കുടുംബത്തെയും വിവരം അറിയിച്ചു. ഇതുവരെ 83 മൃതദേഹങ്ങൾ വിട്ടുനൽകിയെന്നും ബാക്കിയുള്ളവ ഉടൻ വീട്ടുനൽകുമെന്നാണ് ഗുജറാത്ത് സർക്കാർ അറിയിച്ചത് . ഗുജറാത്ത്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ മൃതദേഹങ്ങളാണ് ബന്ധുക്കൾക്ക് വിട്ടു നൽകിയത്. അതേസമയം, മരിച്ചവരുടെ മൃതദേഹം തിരിച്ചറിയാനുള്ള ഡിഎൻഎ പരിശോധനകൾ ഇന്നും തുടരും.
അപകടത്തിൽ മരിച്ച വിദേശികളെ തിരിച്ചറിയാനുള്ള ബന്ധുക്കളുടെ ഡിഎൻഎ സാമ്പിളുകൾ ഇന്നും ശേഖരിക്കും. നിലവിൽ 17 വിദേശി പൗരന്മാരുടെ സാമ്പിളുകളാണ് ലഭിച്ചിട്ടുള്ളത്. അപകടത്തിൽ മരിച്ച മലയാളി നേഴ്സ് രഞ്ജിതയുടെ മൃതദേഹം ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. ഡിഎൻഎ സാമ്പിളുകൾ പരിശോധിച്ച ഇന്നു വൈകിട്ടോടെ തിരിച്ചറിയാൻ ആകുമെന്നാണ് പ്രതീക്ഷ. ഇതിനിടെ അപകടകാരണം അന്വേഷിച്ചുള്ള വിവിധ ഏജൻസികളുടെ പരിശോധന തുടരുകയാണ്.






