നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് കഴിഞ്ഞ ശേഷം യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് മാധ്യമങ്ങളെ കണ്ടപ്പോൾ ഒരാളുടെ പേരുമാത്രം മറന്നു. മലപ്പുറത്തിന്റെ ഡിസിസി പ്രസിഡന്റ് സാക്ഷാൽ വി എസ് ജോയിയുടെ പേര്. ഷൗക്കത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായത് മറവിയാണെങ്കിൽ പോട്ടെ എന്ന് വെക്കാം. എന്നാൽ ബോധപൂർവ്വം ആണെങ്കിൽ ഒരിക്കലും നീതീകരിക്കുവാൻ കഴിയാത്ത തെറ്റാണ് ഷൗക്കത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ മുതൽ യൂത്ത് ലീഗിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് വരെയുള്ളവരുടെ പേരുകൾ ഷൗക്കത്ത് വാർത്താ സമ്മേളനത്തിൽ പറയുകയുണ്ടായി. എന്നാൽ ഷൗക്കത്തിന്റെ പ്രചാരണത്തിന് വേണ്ടി രാവും പകലും ഓടിയ ജോയിയെ മാത്രം ബോധപൂർവ്വം ഒഴിവാക്കി.
ബോധപൂർവ്വം ഒഴിവാക്കി എന്നത് ഒരിക്കലും ഞങ്ങൾ പറയുന്നതല്ല. കോൺഗ്രസിന്റെ തന്നെ സൈബർ അണികൾ അവരുടെ സാമൂഹ്യ മാധ്യമ ഹാൻഡിലുകളിൽ പറയുന്നതാണിത്. ഇന്നത്തെ കാലത്തെ കോൺഗ്രസ് പാർട്ടിയുടെ എല്ലാ നല്ലതും മോശവുമായ വശങ്ങളെ ചേർത്തുപിടിച്ച് രാഷ്ട്രീയപ്രവർത്തനം നടത്തുന്ന യുവ നേതാവാണ് വിഎസ് ജോയ്. അങ്ങനെയുള്ള ജോലി ഒരു പാർട്ടി പ്രവർത്തകന്റെ ഉത്തരവാദിത്തമാണ് നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ കാണിച്ചത്. ഒരുപക്ഷേ ഷൗക്കത്തിനു പകരം ജോയിയെ സ്ഥാനാർത്ഥി ആക്കിയിരുന്നെങ്കിൽ ഷൗക്കത്ത് ഇങ്ങനെ പ്രവർത്തിക്കുമായിരുന്നില്ല. ഇതിപ്പോൾ നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് കാലത്ത് മാത്രമല്ല. മുൻപ് കെഎസ്‌യു സംസ്ഥാന അധ്യക്ഷ സ്ഥാനം നഷ്ടപ്പെട്ട ജോയിയെ മറ്റ് എവിടെയും പരിഗണിക്കാതെ വന്നപ്പോഴും അദ്ദേഹം പാർട്ടിക്കെതിരെ ഒരക്ഷരം പോലും മിണ്ടിയിട്ടില്ല.
കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് സ്ഥാനം മാറിയശേഷം എത്രയോ വർഷങ്ങൾക്കിപ്പുറമാണ് ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ജോയ് എത്തുന്നത്. സ്ഥാനമാനങ്ങളോടുള്ള അതിയായ ആഗ്രഹമൊന്നും ഉള്ള രാഷ്ട്രീയ നേതാവ് അല്ല വിഎസ് ജോയ്. എല്ലാക്കാലത്തും കോൺഗ്രസ് നേതാക്കളിൽ കണ്ടുവരുന്ന അധികാരത്തോടുള്ള കൊതി ഒരിക്കലും ജോയ് എന്ന യുവ നേതാവിൽ ആരും കണ്ടിട്ടില്ല. കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ കെ എസ് യുവിനെ സമാനതകളില്ലാത്ത ഉയർച്ചയിലേക്ക് നയിച്ച വിദ്യാർത്ഥി നേതാവായിരുന്നു വിഎസ് ജോയ്. ഉമ്മൻചാണ്ടി കോൺഗ്രസിന്റെ മികച്ച സംഭാവനകളിൽ ഒന്നാണ് വിഎസ് ജോയ് എന്ന യുവ നേതാവ്.
കേരള രാഷ്ട്രീയത്തിൽ ആൾക്കൂട്ടങ്ങളുടെ മനസ്സറിവാനും ആൾക്കൂട്ടങ്ങൾക്കിടയിൽ നിലകൊള്ളുവാനും കഴിവുള്ള നേതാക്കളിൽ ഒരാളായിരുന്നു ഉമ്മൻചാണ്ടി. ഉമ്മൻചാണ്ടിയെപ്പോലെ കേരള രാഷ്ട്രീയത്തിൽ മറ്റൊരാൾ ഇല്ലെന്ന് വേണമെങ്കിൽ പറയാം. അത്രമേൽ ജനകീയനായ ഉമ്മൻചാണ്ടിയുടെ അതേ രാഷ്ട്രീയം തന്നെ ഉൾക്കൊള്ളുന്ന അദ്ദേഹത്തിന്റെ ശിഷ്യന്മാരിൽ ഒരാളാണ് വിഎസ് ജോയ്.
മലപ്പുറം പോലെ ഒരു ലീഗ് കോട്ടയിൽ കോൺഗ്രസ് പാർട്ടിയെ വളർത്തുക എന്നത് ചെറിയൊരു കാര്യമല്ല. അത്രയും കഠിനമായ ഒരു കാര്യത്തിനുവേണ്ടി സജീവമായി നിലകൊള്ളുവാൻ ജോയ് എന്ന ഡിസിസി അധ്യക്ഷന് കഴിഞ്ഞിട്ടുണ്ട്. പോയകാലത്ത് എത്രയോ ആളുകളാണ് വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നും കോൺഗ്രസിലേക്ക് വന്നിട്ടുള്ളത്. കേരളത്തിലെ ഏറ്റവും മികച്ച ഡിസിസി അധ്യക്ഷന്മാരിൽ ഒരാളാണ് വി എസ് ജോയ്. ഒരുപക്ഷേ മലപ്പുറം ജില്ലയിലെ യൂത്ത് കോൺഗ്രസും കെഎസ്‌യുവും നടത്തുന്ന പ്രവർത്തനങ്ങളെക്കാൾ മികച്ച യുവത്വത്തിന്റെ പ്രസരിപ്പുള്ള പ്രവർത്തനങ്ങളാണ് വിഎസ് ജോയ് മലപ്പുറത്ത് നടത്തുന്നത്.
തീപ്പൊരി പ്രസംഗം മാത്രമല്ല ജോയിയുടെ കൈയിലുള്ളത്. തീപാറുന്ന പ്രവർത്തനവും ജോയിയുടെ മുഖമുദ്രയാണ്. ഏറ്റവുമധികം സ്ഥാനാർത്ഥി പട്ടികയിലേക്ക് പരിഗണിക്കപ്പെട്ടപ്പോഴും അടുത്ത നിമിഷം താൻ സ്ഥാനാർത്ഥിയാകില്ല എന്നറിഞ്ഞപ്പോഴും അരമുറി വാക്കു കൊണ്ടു പോലും പാർട്ടിയെ തള്ളി പറയാത്ത നേതാവാണ് ജോയ്. അധികാരത്തിനുവേണ്ടി എന്ത് കോപ്രായങ്ങളും കാട്ടിക്കൂട്ടുന്ന രാഷ്ട്രീയ നേതാക്കൾക്ക് കണ്ടുപഠിക്കുവാൻ കഴിയുന്ന ഏറ്റവും മികച്ച പാഠപുസ്തകമാണ് ജോയ് എന്ന യുവ ഡിസിസി അധ്യക്ഷൻ.
പാർട്ടി തീരുമാനിച്ച സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചാരണ രംഗത്ത് ജോയ് സജീവമായിരുന്നു. ഷൗക്കത്തിനു വേണ്ടിയുള്ള ഒരു കുടുംബയോഗം നടന്നത് പോലും ജോയിയുടെ വീട്ടുമുറ്റത്തായിരുന്നു. ജോയ് നേർന്നു നൽകുന്ന ജില്ലാ കോൺഗ്രസ് കമ്മിറ്റി എണ്ണയിട്ട യന്ത്രം പോലെയാണ് നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പ്രവർത്തിച്ചത്. സ്വാഭാവികമായും ആര്യൻ ഷൗക്കത്ത് ഉയർന്ന ഭൂരിപക്ഷത്തിൽ നിലമ്പൂർ മണ്ഡലത്തിൽ നിന്നും വിജയിച്ചു വന്നാൽ ജോയിയുടെ കൂടി ആധികാരിക വിജയം ആയിരിക്കും.










