കൊൽക്കത്ത: നിയമവിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത മനോജിത് മിശ്ര കോളജിലും പ്രശ്നക്കാരൻ. സഹപാഠികളായ പെൺകുട്ടികളുടെ ഫോട്ടോകൾ ഇയാൾ രൂപമാറ്റംവരുത്തി സുഹൃത്തുക്കൾക്കിടയിൽ പ്രചരിപ്പിച്ചിരുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. യുവതികളോട് അടുത്തിടപഴകുന്ന വിഡിയോ ചിത്രീകരിച്ചും പ്രചരിപ്പിച്ചിരുന്നു. പരിചയപ്പെടുന്ന പെൺകുട്ടികളോടെല്ലാം വിവാഹ അഭ്യർഥന നടത്തിയിരുന്നു. ഇയാൾക്കെതിരെ പെൺകുട്ടികൾ നിരവധി തവണ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. കോളജിലെ പൂർവവിദ്യാർഥിയായ മനോജിത് താൽക്കാലിക ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്നു. തൃണമൂല്‍ കോൺഗ്രസിന്റെ വിദ്യാർഥി സംഘടനാ നേതാവായിരുന്നതിനാൽ കോളജിലെ എല്ലായിടത്തും ഇയാൾക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നു.
നിയമവിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത കേസിൽ ലോ കോളജിലെ സുരക്ഷാജീവനക്കാരനെ പൊലീസ് കഴിഞ്ഞ ദിവസ൦ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം നാലായി. മുൻ വിദ്യാർഥിയും അഭിഭാഷകനുമായ മനോജിത് മിശ്ര (31), സീനിയർ വിദ്യാർഥികളായ സായിബ് അഹമ്മദ് (19), പ്രമിത് മുഖർജി (20) എന്നിവരാണ് കഴിഞ്ഞദിവസം അറസ്റ്റിലായത്. സൗത്ത് കൽക്കട്ട ലോ കോളജിലെ ഒന്നാം വർഷ വിദ്യാർഥിനി ജൂൺ 25നാണ് കൂട്ടബലാത്സംഗത്തിനിരയായത്.
സുരക്ഷാ ജീവനക്കാരൻ സഹായിച്ചില്ലെന്നു വിദ്യാർഥിനി നൽകിയ പരാതിയിൽ വ്യക്തമാക്കിയിരുന്നു. ഒരു അപേക്ഷ നൽകാനായി കോളജിലെത്തിയപ്പോഴാണു പീഡനമുണ്ടായത്. വിവാഹാഭ്യർഥന വിദ്യാർഥിനി തള്ളിയതിനെ തുടർന്നാണ് മനോജ് മിശ്ര വിദ്യാർഥികളുടെ ഒത്താശയോടെ പെൺകുട്ടിയെ 2 മണിക്കൂറോളം പീഡനത്തിനിരയാക്കിയത്. വിദ്യാർഥിനി ക്രൂരമായ ശാരീരിക, മാനസിക പീഡനങ്ങൾക്കിരയായതായി വൈദ്യപരിശോധനാഫലം വ്യക്തമാക്കി. കേസ് അന്വേഷിക്കാൻ അഞ്ചംഗ പ്രത്യേക അന്വേഷണ സംഘത്തെ സർക്കാർ നിയോഗിച്ചിട്ടുണ്ട്. കോളജിലെ തൃണമൂൽ കോൺഗ്രസ് വിദ്യാർഥി വിഭാഗത്തിന്റെ അധ്യക്ഷനായിരുന്നു അഭിഭാഷകൻ. എന്നാൽ പാർട്ടിയുമായി ഇയാൾക്ക് ബന്ധമില്ലെന്നും കടുത്ത ശിക്ഷ നൽകണമെന്നും തൃണമൂൽ കോൺഗ്രസ് ആവശ്യപ്പെട്ടു.






