നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലം വന്ന് ദിവസങ്ങള്‍ കഴിയുമ്പോഴും തെരഞ്ഞെടുപ്പിന്റെ അലയൊലികള്‍ ഇനിയും അവസാനിച്ചിട്ടില്ല. എം സ്വരാജിനെ സിപിഎം ബലിയാട് ആക്കിയതാണോ എന്നതിലാണ് പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച തകൃതിയായി നടക്കുന്നത്. മെയ് 29 ന് രാത്രി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമായുള്ള ചര്‍ച്ചയ്‌ക്കൊടുവില്‍ നിലമ്പൂരിന്റെ തെരഞ്ഞെടുപ്പ് ചുമതല വഹിച്ച സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് ഒരു പേര് സ്ഥാനാര്‍ഥി പദവിയിലേക്ക് നിയോഗിച്ചിരുന്നു.
ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് അരിവാള്‍ ചുറ്റിക ചിഹ്നത്തില്‍ മത്സരിക്കട്ടെ എന്നതായിരുന്നു ഏറെക്കുറെ പാര്‍ട്ടി സ്വീകരിച്ച തീരുമാനം. ന്യൂനപക്ഷ വിഭാഗങ്ങള്‍ ഏറെയുള്ള മണ്ഡലത്തില്‍ ആ നിര്‍ദേശം മുഖവിലയ്‌ക്കെടുക്കാമെന്നും മുഖ്യമന്ത്രിയെ അറിയിക്കുകയാണെന്നും പാര്‍ട്ടി സെക്രട്ടറി എം വി ഗോവിന്ദന്‍ സ്വരാജിനോട് പറഞ്ഞു. പിറ്റേദിവസം സംസ്ഥാന സെക്രട്ടറിയേറ്റ് കൂടി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കും. വലിയൊരു തലവേദന പരിഹരിച്ച ആശ്വാസത്തില്‍ സ്വരാജ് ഇറങ്ങാന്‍ കിടക്കുകയും ചെയ്തു.
എന്നാല്‍ മെയ് 30ന് അതിരാവിലെ ക്ലിഫ് ഹൗസില്‍ നിന്ന് പിണറായി വിജയന്റെ ഒരു വിളി എത്തുകയായിരുന്നു. ആ ഫോണിന്റെ മറുതലയ്ക്കല്‍ നിന്നും കേട്ടത് ഇപ്രകാരമായിരുന്നു. ‘പ്രത്യേക സാഹചര്യമാണ്. നിലമ്പൂരില്‍ സ്വരാജ് മത്സരിക്കണം. എല്ലാവരും ഇറങ്ങാം; വിജയസാധ്യതയുണ്ട്. ‘ കൂടുതലൊന്നും പറയാതെ ആ കോള്‍ കട്ടായി.
താന്‍ എന്താണോ ഭയന്ന് കഴിഞ്ഞത് അതുതന്നെ തേടി വന്നു എന്ന് സ്വരാജ് ഉറപ്പിച്ചു. അന്ന് തന്നെ ഉച്ചയോടെ എം വി ഗോവിന്ദന്‍ സ്വരാജിനെ സിപിഎം സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുമ്പോള്‍ മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ കരുനീക്കങ്ങള്‍ ഒന്നുപോലും തെറ്റിയില്ല. അക്കാര്യത്തില്‍ പിണറായി വിജയന്‍ തന്നെയായിരുന്നു റിയാസിന് മാതൃകയും ഊര്‍ജ്ജവും. 2019 ല്‍ തന്നേക്കാള്‍ ആരാധകരെ വളര്‍ത്തിയ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ വടകര ലോക്‌സഭാ സീറ്റ് നല്‍കി ഒതുക്കിയ മാതൃക മുമ്പിലുണ്ട്.
അടുത്ത മുഖ്യമന്ത്രിയെന്ന് വലിയൊരു വിഭാഗം സിപിഎം പ്രവര്‍ത്തകര്‍ പ്രചരിപ്പിച്ച കെ കെ ശൈലജയെ 2024 ല്‍ വടകര ലോക്‌സഭാ സീറ്റില്‍ ഇറക്കി ദയനീയമായി പരാജയപ്പെടുത്തിയപ്പോള്‍ പിണറായിക്കും റിയാസിനും ഒരുപോലെ നേട്ടമുണ്ടായി. പാര്‍ട്ടിയില്‍ തന്നെക്കാള്‍ ആരാധക വൃന്ദമുള്ള സെക്രട്ടറിയേറ്റ് അംഗമായ എം സ്വരാജിന് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് കൊടുക്കാതെ ഒഴിവാക്കാന്‍ റിയാസ് തന്ത്രപൂര്‍വം കരുനീക്കി എന്നാണ് സിപിഎം കേന്ദ്രങ്ങള്‍ വെളിപ്പെടുത്തുന്നത്. ആദ്യം മുതല്‍ നിലമ്പൂരില്‍ മത്സരിക്കില്ലെന്ന് പാര്‍ട്ടിയെ അറിയിച്ച സ്വരാജിന്റെ പേര് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ നിര്‍ദേശിച്ചാല്‍ എതിര്‍പ്പും ചര്‍ച്ചകളും ഉണ്ടാകുമെന്ന് റിയാസ് കണക്കുകൂട്ടി.
പിണറായി വിജയന്‍ നേരിട്ട് ആവശ്യപ്പെട്ടാല്‍ സ്വരാജിന് മറിച്ച് ഒന്നും പറയാനാവില്ല. ആ നീക്കമാണ് മെയ് 30ന് അതിരാവിലെ ഫോണ്‍കോളിന്റെ രൂപത്തില്‍ സ്വരാജിനെ തേടിവന്നത്. തോല്‍വിയുടെ ഭാരം സ്വരാജില്‍ കെട്ടി വെക്കുകയാണ് പിണറായി അനുകൂലികള്‍. ഒപ്പം എം വി ഗോവിന്ദനെയും പഴിചാരുന്നു. ദേശീയപാത നിര്‍മ്മാണത്തിലെ ക്രമക്കേടും ഭരണവിരുദ്ധ വികാരവുമൊന്നും ദയനീയ പരാജയത്തിന് കാരണമായി പിണറായി പക്ഷം കരുതുന്നില്ല.
ജന്മനാട്ടില്‍ പോലും സ്വാധീനമില്ലാത്തവന്‍, തുടര്‍ച്ചയായി രണ്ടു തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടയാള്‍ എന്ന് മുദ്രകുത്തി അടുത്ത തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കില്ല. പിണറായി വിജയന് വേണ്ടിയുള്ള വഴിവിട്ട നീക്കത്തില്‍ പാര്‍ട്ടിക്കുള്ളില്‍ അമര്‍ഷം പുകയുകയാണ്. എക്കാലവും പിണറായി വിജയന് പ്രതിരോധം തീര്‍ത്ത മുതിര്‍ന്ന നേതാവ് എ കെ ബാലന്‍ എം എ ബേബി പക്ഷത്തേക്ക് ചേക്കേറി കഴിഞ്ഞു. രണ്ടാം പിണറായി സര്‍ക്കാരിനെതിരെ പരോക്ഷ വിമര്‍ശനങ്ങളാണ് അദ്ദേഹം ഉയര്‍ത്തുന്നത്. ജനകീയ പദ്ധതികള്‍ തുടര്‍ന്നില്ല എന്നും ആദിവാസി, പട്ടിക ജാതി വിഭാഗങ്ങള്‍ക്കുള്ള പദ്ധതികള്‍ തുടരാന്‍ സാധിച്ചില്ല എന്നും ബാലന്‍ വിമര്‍ശിക്കുമ്പോള്‍ ലക്ഷ്യം വ്യക്തം. പാര്‍ട്ടിയിലെ ഏകപക്ഷീയ തീരുമാനത്തിനെതിരെ കൂടുതല്‍ നേതാക്കള്‍ പ്രതികരിച്ചു തുടങ്ങുന്നു എന്നതാണ് നിലമ്പൂര്‍ ഫലത്തിന്റെ ബാക്കിപത്രം.



