ന്യൂഡൽഹി: മുംബൈ ഭീകരാക്രമണ കേസിലെ പങ്ക് സമ്മതിച്ച് തഹാവൂർ റാണ. താൻ പാകിസ്താൻ സൈന്യത്തിൻ്റെ വിശ്വസ്ത ഏജൻ്റായിരുന്നെന്ന് റാണ വെളിപ്പെടുത്തി. ആക്രമണ സമയത്ത് മുംബൈയിൽ ഉണ്ടായിരുന്നതായും ഒരു ചാര ശൃംഖലപോലെ ലെഷ്കർ-ഇ-തൊയ്ബ പ്രവർത്തിച്ചിരുന്നുവെന്നും മുംബൈ ക്രൈംബ്രാഞ്ചിനോട് സമ്മതിച്ചതായാണ് റിപ്പോർട്ട്.
26/11 ആക്രമണം പാകിസ്ഥാന്റെ ഐഎസ്ഐയുമായി സഹകരിച്ചാണ് നടത്തിയതെന്ന് വിശ്വസിക്കുന്നതായും ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ് പോലുള്ള സ്ഥലങ്ങൾ പരിശോധിച്ചതായും റാണ പറഞ്ഞതായാണ് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. സുഹൃത്തും സഹായിയുമായ ഡേവിഡ് കോൾമാൻ ഹെഡ്ലിയും താനും പാകിസ്താനിലെ ലെഷ്കർ-ഇ-തൊയ്ബയുടെ കീഴിൽ നിരവധി പരിശീലന പരിപാടികളിൽ പങ്കെടുത്തതായും
റാണ വെളിപ്പെടുത്തി.
കനേഡിയൻ പൗരനും പാകിസ്താൻ വംശജനുമായ തഹാവൂർ റാണ ലോസ് ആഞ്ജലിസിലെ തടങ്കൽ കേന്ദ്രത്തിലാണ് കഴിഞ്ഞിരുന്നത്. 2019-ലാണ് റാണയെ കൈമാറണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ അമേരിക്കയ്ക്ക് അപേക്ഷ നൽകിയത്. റാണയ്ക്കെതിരായ തെളിവുകളും രാജ്യം കൈമാറിയിരുന്നു. 2025 ജനുവരി 25-നാണ് റാണയെ ഇന്ത്യക്ക് കൈമാറാൻ യുഎസ് അനുമതി നൽകിയത്.






