വിവാദങ്ങള്‍ക്കൊടുവില്‍ ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമ ഇന്ന് തിയേറ്ററുകളിലെത്തും. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളാണ് ഒന്നിച്ച് തിയേറ്ററിൽ റിലീസ് ചെയ്യുന്നത്. സെൻസർ ബോർഡിൽ നിന്ന് സിനിമയ്ക്ക് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. സെൻസർ ബോർഡിൻ്റെ നിർദേശ പ്രകാരം വരുത്തിയ മാറ്റങ്ങളോടെയുള്ള പുതിയ പതിപ്പാണ് റിലീസ് ചെയ്യുന്നത്. കോടതി വിചാരണ രംഗങ്ങളിൽ ഉൾപ്പെടെ ആറിടത്ത് പേര് മ്യൂട്ട് ചെയ്യുകയും ടൈറ്റിലിൽ പേരിനൊപ്പം ഇനീഷ്യൽ ചേർക്കുകയും ചെയ്തിട്ടുണ്ട്.
ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന പേരിനെതിരെ സെൻസർബോർഡ് രംഗത്തെത്തുകയായിരുന്നു. ജാനകി എന്നത് ദൈവത്തിന്റെ പേരാണെന്നും അത് ബലാത്സംഗത്തിനിരയായ കഥാപാത്രത്തിന് നൽകുന്നത് അംഗീകരിക്കാനാകില്ലെന്നുമായിരുന്നു സെൻസർ ബോർഡിന്റെ വാദം. സെൻസർ ബോർഡിന്റെ വാദം സിനിമയുടെ റിലീസിനെ അനിശ്ചിതത്വത്തിലാക്കിയപ്പോഴും. വിഷയം സമൂഹത്തിൽ ചർച്ചയായിട്ടും, സിനിമയിൽ പ്രധാനവേഷം അവതരിപ്പിച്ച ബിജെപി എംപിയായ സുരേഷ് ഗോപിയുടെ മൗനവും ചർച്ചയായി. ആവിഷ്കാര സ്വാതന്ത്ര്യത്തിനുമുകളിൽ മതത്തിന്റെ പേര് പറഞ്ഞു കടന്നുകയറുന്ന സെൻസർ ബോർഡിന്റെ പ്രവർത്തനത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.






