കേരള രാഷ്ട്രീയത്തിലെ ഒരേയൊരു ഉമ്മൻചാണ്ടി വേർപിരിഞ്ഞിട്ട് രണ്ട് വർഷം പിന്നിടുന്നു. ഇനി ഇതുപോലൊരു നേതാവ് രാഷ്ട്രീയ കേരളത്തിൽ ഉണ്ടാകുമോ എന്നത് സംശയമാണ്. തന്റെ ഭരണകാലത്ത് എല്ലാ ജനങ്ങളും തന്റെ പ്രതിരൂപങ്ങളായി കണ്ടിരുന്ന ഒരു ജനനേതാവ്. ആൾക്കൂട്ടങ്ങളെ എപ്പോഴും ഇഷ്ടപ്പെടുന്ന, അതിൽ തെല്ലും അസ്വസ്ഥതകൾ കാട്ടിയിട്ടില്ലാത്ത ഉമ്മൻചാണ്ടിയെ ആൾക്കൂട്ടത്തിനിടയിൽ അല്ലാതെ തനിച്ച് കണ്ടിട്ടുള്ളവർ നന്നേ കുറവാണ്.
തന്റെ അവസാന നാളുകളിലും രോഗ ശയ്യയിൽ കിടക്കുമ്പോഴും നിമിഷപ്രിയയുടെ മോചനത്തിനടക്കം വേണ്ടി അദ്ദേഹം നടത്തിയ ഇടപെടലുകൾ നാം കണ്ടിട്ടുള്ളതാണ്. പരാജയമെന്തെന്നറിയാതെ കോട്ടയത്തെ പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ തുടർച്ചയായ പതിനൊന്നു വിജയങ്ങൾ നേടിയ ഉമ്മൻചാണ്ടി തന്റെ നിയമസഭാ പ്രവർത്തനത്തിൽ അരനൂറ്റാണ്ടിലേറെ പൂർത്തിയാക്കിയ നേതാവാണ്. ഈ അത്യപൂർവ നേട്ടം സ്വന്തമാക്കുന്ന, ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഇന്ത്യയിലെതന്നെ ആദ്യത്തെ എം.എൽ.എ എന്ന ബഹുമതിയും കുഞ്ഞൂഞ്ഞെന്ന ഓമനപ്പേരിൽ പുതുപ്പള്ളിക്കാർ വിളിക്കുന്ന ഉമ്മൻചാണ്ടിക്ക് മാത്രമായിരുന്നു സ്വന്തം.
തുടർച്ചയായ 13 വിജയവും 52 വർഷത്തെ നിയമസഭാംഗത്വവും നിലനിറുത്തി പാലാ മണ്ഡലത്തിൽ റെക്കാഡിട്ട പരേതനായ കെ.എം മാണിയാണ് കേരളത്തിൽ മുൻപ് ഈ നേട്ടം കരസ്ഥമാക്കിയ ഒരേയൊരു ജനപ്രതിനിധി. ജനങ്ങൾക്കിടയിൽ ജീവിക്കുന്ന നേതാവെന്നതായിരുന്നു മലയാളികളുടെ മനസിൽ ഉമ്മൻചാണ്ടിക്കുള്ള വേറിട്ട സ്ഥാനം. കക്ഷിരാഷ്ട്രീയ ഭേദമന്യേ ജനങ്ങൾ ഇഷ്ടപ്പെടുന്നതായിരുന്നു ഉമ്മൻചാണ്ടിയുടെ വ്യക്തിത്വവും പ്രവർത്തനശൈലിയും. കാന്തികശക്തിയാലെന്ന പോലെ ജനങ്ങളെ തന്നിലേക്ക് ആകർഷിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രകൃതം. അത് കൃത്രിമമായി സൃഷ്ടിച്ചെടുത്ത ഒന്നായിരുന്നില്ല. ജനങ്ങളുടെ സങ്കടങ്ങൾ ശ്രദ്ധാപൂർവം കേൾക്കാനും, അവയ്‌ക്ക് തന്നാൽക്കഴിയും വിധം പരിഹാരം കാണാനും അദ്ദേഹം നടത്തിയ നിതാന്ത പ്രവർത്തനങ്ങളുടെ ഫലമാണ്. മുഖ്യമന്ത്രിയായിരിക്കുമ്പോൾ പോലും ജനങ്ങളുമായി സംവദിക്കാൻ അധികാരത്തിന്റെ പ്രോട്ടോക്കോൾ ഉമ്മൻചാണ്ടിക്ക് തടസമായിട്ടില്ല.






