ന്യൂഡൽഹി: തമിഴ്നാട്ടിലെ സർക്കാർ പദ്ധതികൾക്ക് സ്റ്റാലിന്റെ പേര് നൽകാമെന്ന് സുപ്രീംകോടതി. ഡിഎംകെ സർക്കാരിന് സുപ്രീം കോടതിയിൽ വിജയം. മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. രാജ്യത്ത് 45 പദ്ധതികൾക്ക് രാഷ്ട്രീയ നേതാക്കളുടെ പേരുണ്ടെന്നും പിന്നെ എന്തുകൊണ്ടാണ് ഒരു പദ്ധതിക്കെതിരെ മാത്രം പരാതി എന്നും കോടതി ചോദിച്ചു.
പരാതിക്കാരനായ എഐഎഡിഎംകെ എംപിക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി. ഇത് സംസ്ഥാനത്തെ ക്ഷേമപദ്ധതിക്ക് ഉപയോഗിക്കാനും കോടതി ഉത്തരവിട്ടു. ‘ ഉങ്കളുടൻ സ്റ്റാലിൻ ‘പദ്ധതിക്കെതിരെ ആണ് പരാതി നൽകിയത്. പരാതിക്കാരനായ സി.വി.ഷണ്മുഖം എംപിക്ക് കോടതിയുടെ രൂക്ഷ വിമർശനം. രാഷ്ട്രീയമായ പകപോക്കലിനു കോടതിയെ ഉപയോഗിക്കരുതെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് മുന്നറിയിപ്പ് നല്‍കി.






