മൂവാറ്റുപുഴ: മോഷണക്കേസിൽ ആളുമാറി കസ്‌റ്റഡിയിൽ എടുത്ത യുവാവിന് പൊലീസിന്റെ കസ്റ്റഡി മർദനത്തിൽ നട്ടെല്ലിനും കഴുത്തിനും ഗുരുതര പരിക്ക്. കസ്റ്റഡി മർദനത്തിനെതിരെ യുവാവ് മുഖ്യമന്ത്രിക്കും റൂറൽ ജില്ല പൊലീസ് മേധാവിക്കും പൊലീസ് കംപ്ലെയ്ൻ്റ്സ് അതോറിറ്റിക്കും പരാതി നൽകി. ഇലക്ട്രിക് വയറിങ് തൊഴിലാളിയായ പെരുമ്പല്ലൂർ മടത്തി കുടിയിൽ അമൽ ആന്റണി ആണ് ചെയ്യാത്ത കുറ്റത്തിന് പൊലീസ് മർദനം ഏൽക്കേണ്ടിവന്നെന്നു പരാതി നൽകിയത്.
കഴിഞ്ഞ 12ന് ഉച്ചയ്ക്ക് അമ്മയ്ക്കും ഭാര്യയ്ക്കും ഒരു വയസ്സുള്ള മകൾക്കുമൊപ്പം ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നതിനിടെ നാലംഗ പൊലീസ് സംഘം വീട്ടിലെത്തിയാണ് അമലിനെ കസ്റ്റഡിയിൽ എടുത്തത്. നഗരത്തിലെ കടയിൽ നിന്നു ബാറ്ററി മോഷണം നടത്തിയെന്നായിരുന്നു ആരോപണം. മോഷണം നടത്തിയിട്ടില്ലെന്നു കരഞ്ഞു പറഞ്ഞെങ്കിലും, നാട്ടുകാരും ബന്ധുക്കളും നോക്കി നിൽക്കെ അമലിനെ ബലം പ്രയോഗിച്ച് വലിച്ചിഴച്ചു പൊലീസ് ജീപ്പിൽ കയറ്റി കൊണ്ടു പോകുകയായിരുന്നുവെന്നു പരാതിയിൽ പറയുന്നു.
പിന്നീട് നടന്ന വിശദമായ അന്വേഷണത്തിൽ ബാറ്ററി മോഷ്ടിച്ചത് അമൽ അല്ലെന്നു വ്യക്തമായതോടെ പൊലീസുകാർ തന്ത്രപൂർവം വീട്ടിലേക്കു തിരികെ വിടുകയായിരുന്നു എന്നും പരാതിയിലുണ്ട്. കസ്‌റ്റഡി മർദനത്തിൽ ഗുരുതരമായ പരുക്കേറ്റ അമലിനെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജിലേക്കു മാറ്റണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്.






